ആണവ ധാതുഖനന നീക്കവുമായി കേന്ദ്രം; കേന്ദ്ര ചട്ടങ്ങൾക്കെതിരേ എതിർപ്പുയർത്തി കേരളം
Tuesday, August 5, 2025 2:36 AM IST
തിരുവനന്തപുരം: രാജ്യത്തിന്റെ സമുദ്രമേഖലയിൽനിന്ന് ആണവധാതുക്കളുടെ ഖനനവും പര്യവേക്ഷണവും നടത്തുന്നതിന് സ്വകാര്യ മേഖലയ്ക്കും അനുമതി നൽകുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ ചട്ടങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധവുമായി കേരളം.
സമുദ്ര ആവാസവ്യവസ്ഥ തകർക്കുന്നതും മത്സ്യസന്പത്തിനെയും ദേശീയ സുരക്ഷയെയും ദോഷകരമായി ബാധിക്കുന്നതുമായ 2025 ലെ ഓഫ്ഷോർ ഏരിയാസ് ആറ്റമിക് മിനറൽസ് ചട്ടങ്ങൾ പിൻവലിക്കണമെന്നും ആഴക്കടൽ ധാതുഖനന നീക്കം ഉപേക്ഷിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
ആണവ ധാതുക്കൾ അടങ്ങിയ മണ്ണ് സംസ്ഥാനത്തിന്റെ തീരസമുദ്രമേഖലയിൽ ഉൾപ്പെടുന്നതായിട്ടും കേരളത്തിന്റെ അഭിപ്രായമോ നിർദേശമോ തേടാതെ ഏകപക്ഷീയമായി ചട്ടങ്ങൾ രൂപീകരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
സമുദ്രമേഖലയിൽ നിന്ന് യുറേനിയം, തോറിയം പോലുള്ള ആണവ ധാതുക്കളുടെ ഖനനത്തിന് കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾക്കും അനുമതി ലഭിക്കുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്. വിദേശ ഏജൻസികൾക്കോ കരാറുകാർക്കോ ആഴക്കടൽ ധാതു ഖനനത്തിൽ ഏർപ്പെടാം എന്നത് രാജ്യസുരക്ഷയെ പ്രത്യക്ഷത്തിൽ ബാധിക്കുമെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. കേരളം, ഒറീസ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശം ബീച്ച് സാൻഡ് ധാതുക്കളാൽ സന്പന്നമാണ്.
അണുശക്തി ഉത്പാദനത്തിനുള്ള തോറിയം മുതലായ ധാതുക്കളുടെ സാന്നിധ്യം ഇവിടെയുണ്ട്. പുതിയ ചട്ടങ്ങൾ കേരളത്തെ സാരമായി ബാധിക്കുന്നതാണ്. ചട്ടങ്ങൾ പ്രകാരം ഖനനാനുമതി നൽകുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിനും അതിന്റെ ഏജൻസികൾക്കുമാണ്. സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ ഇടപെടാനാകില്ല. ഇത് സംസ്ഥാനത്തിന്റെ ഭരണഘടനാദത്തമായ അവകാശങ്ങളെ നിഷേധിക്കലാണെന്നു പി.രാജീവ് പറഞ്ഞു.
ആഴക്കടൽ ധാതുഖനനം സമുദ്രഭാഗത്തെ പാരിസ്ഥിതിക ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. മത്സ്യമേഖലയെയും ഖനനം സാരമായി ബാധിക്കും. മത്സ്യസന്പത്തിനെ മാത്രമല്ല മത്സ്യങ്ങളുടെ ആഹാര ശൃംഖലയെയും ഇല്ലാതാക്കും. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗവും പ്രതിസന്ധിയിലാകും.
ധാതുമണലിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ചട്ടങ്ങൾ ഭീഷണിയാകും. ഇവിടങ്ങളിലെ തൊഴിലവസരങ്ങളെയും ബാധിക്കും. കേന്ദ്ര ചട്ടങ്ങൾ പൂർണമായി പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.