ജാമ്യം ലഭിച്ചത് ആശ്വാസകരം: മാർ റാഫേൽ തട്ടിൽ
Sunday, August 3, 2025 2:24 AM IST
കാക്കനാട്: അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ദുരുപദിഷ്ടിതമായി ആരോപിക്കപ്പെട്ടു ജയിലിലടക്കപ്പെട്ട മലയാളി സിസ്റ്റേഴ്സിനു ജാമ്യം ലഭിച്ചത് ആശ്വാസകരമെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
കഴിഞ്ഞ ഒൻപതു ദിവസങ്ങളായി തടവിലടയ്ക്കപ്പെട്ടത് ഭാരതത്തിന്റെ മതേതരത്വവും നീതിന്യായ സംവിധാനവുമായിരുന്നു. സിസ്റ്റേഴ്സിന്റെ മോചനം സാധ്യമാക്കുന്നതിനു സഹായിച്ച എല്ലാവർക്കും പ്രത്യേകിച്ച്, കേന്ദ്രസർക്കാരിനും സംസഥാന സർക്കാരിനും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഈ വിഷയത്തിലിടപെട്ട എല്ലാ ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കും ഭാരതത്തിലെ മതേതര സമൂഹത്തിനും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും നിലനില്പിനായി ഒരുമനസോടെ പ്രദർശിപ്പിച്ച ജാഗ്രത മാതൃകാപരമാണെന്നും മാർ റാഫേൽ തട്ടിൽ അറിയിച്ചു.
അതേസമയം കേസിലുൾപ്പെട്ടിരിക്കുന്ന സിസ്റ്റേഴ്സിനു നീതി ഉറപ്പാകുന്നതുവരെ സഭ ഈ വിഷയത്തിൽനിന്നു പിൻവാങ്ങില്ല. തികച്ചും ദുരുദ്ദേശപരമായി, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തയാറാക്കപ്പെട്ട കുറ്റപത്രം എത്രയും വേഗം റദ്ദാക്കുകയാണ് നീതിനടപ്പിലാകുന്നതിന്റെ ആദ്യപടി.
അതോടൊപ്പം, നിയമം കൈയിലെടുക്കുകയും അറസ്റ്റ്ചെയ്യപ്പെട്ട പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്ത വ്യക്തികൾക്കും സംഘടനകൾക്കുമെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം.
ഭരണഘടന എല്ലാവർക്കും നൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ഉറപ്പുവരുത്താൻ പൊതുസമൂഹം ഒരുമിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവനങ്ങൾ സൂചിപ്പിക്കുന്നതെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.