ആ മെമ്മറി കാർഡ് എങ്ങനെ ചോർന്നു? ; വിശ്വസിക്കാനാകില്ലെന്നു നടി പ്രിയങ്ക
Tuesday, August 5, 2025 2:36 AM IST
കൊച്ചി: സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’യിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ പ്രതികരണവുമായി നടി പ്രിയങ്ക. ഗുരുതര വെളിപ്പെടുത്തലുകളുള്ള മെമ്മറി കാര്‍ഡാണു നഷ്ടപ്പെട്ടതെന്നു പറയുന്നത് വിശ്വസിക്കാനാകില്ലെന്നു പ്രിയങ്ക പറഞ്ഞു.
“കുക്കുവാണ് എന്നെ വിളിച്ചത്. മി ടുപോലുളള സംഭവങ്ങള്‍ കൂടിക്കൂടി വരികയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്ത്രീകള്‍ തന്നെ ശക്തമായി രംഗത്തുവരണമെന്ന് എന്നോടു പറഞ്ഞു. അങ്ങനെയാണ് അവിടെ അവര്‍ക്കൊപ്പം പോയത്.
സിനിമാമേഖലയിലെ നിരവധി സ്ത്രീകള്‍ അന്ന് എത്തിയിരുന്നു. അപ്പോഴാണു കാമറ ശ്രദ്ധയില്‍പ്പെട്ടത്. എന്തിനാണു രഹസ്യമായി സംസാരിക്കുമ്പോള്‍ കാമറ എന്നു ചോദിച്ചപ്പോള്‍ ഒരു തെളിവിനുവേണ്ടിയാണ് എന്നായിരുന്നു മറുപടി.
ആദ്യമേ ഞങ്ങളെല്ലാവരുടെയും മൊബൈല്‍ഫോണുകള്‍ മാറ്റിവച്ചിരുന്നു. അവിടെ ഓരോരുത്തരും പറഞ്ഞ ദുരനുഭവങ്ങള്‍ ഞങ്ങള്‍ വിശ്വസിച്ചു. എല്ലാവരും ദുരനുഭവങ്ങള്‍ തുറന്നുപറയുകയായിരുന്നു. എന്നാല്‍ ആ യോഗത്തില്‍ ഒരാള്‍ പറഞ്ഞ കാര്യം അടുത്തിടെ ചോർന്നു. അതെങ്ങനെ സംഭവിച്ചു. ആ ഹാര്‍ഡ് ഡിസ്ക് നമുക്കു കിട്ടണം’’ - പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്നത് ‘അമ്മ’യ്ക്കകത്തുളള അംഗങ്ങള്‍ തമ്മിലാണ്. പുറത്തുള്ള ജനങ്ങള്‍ തമ്മിലല്ല. പ്രശ്നങ്ങള്‍ സംഘടനയ്ക്കുള്ളിൽത്തന്നെ തീര്‍ക്കണമെന്ന നിലപാടുള്ളയാളാണു താന്‍. അതുകൊണ്ടുതന്നെ ‘അമ്മ’യ്ക്കെതിരേ നില്‍ക്കില്ലെന്നും ശക്തമായ സംഘടനയാണെന്നും അവര്‍ വ്യക്തമാക്കി.
കുക്കു പരമേശ്വരന് ‘അമ്മ’ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് നടി പൊന്നമ്മ ബാബുവും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.