തലമുറകളുടെ മാഷിനു വിട
Monday, August 4, 2025 4:39 AM IST
കൊച്ചി: പ്രഭാഷകനായി പലകുറി എത്തിയിരുന്ന എറണാകുളം ടൗണ്‍ഹാളിലേക്ക് ഇക്കുറി മലയാളത്തിന്റെ പ്രിയ സാനുമാഷ് എത്തിയത് നിശ്ചലനായി അന്ത്യയാത്രയ്ക്കായിരുന്നു. ഒപ്പം സമയം ചെലവഴിച്ചവരും പ്രയപ്പെട്ടവരും ശിഷ്യരുമെല്ലാം മാഷിന്റെ അരികില്‍ ഒരിക്കല്‍ക്കൂടി ഒത്തുകൂടിയപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട മാഷ് ഇല്ലെന്ന വേദന മാത്രമാണു പങ്കുവയ്ക്കാനുണ്ടായിരുന്നത്. മൃതദേഹം പൊതുദര്‍ശനത്തിനായി വീട്ടില്‍നിന്നു ടൗണ്‍ ഹാളിലേക്ക് എത്തിക്കുന്നതിന് മുമ്പുതന്നെ ടൗണ്‍ഹാളും പരിസരവും തിങ്ങിനിറഞ്ഞിരുന്നു.
വേദിയില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്തായിരുന്നു പൊതുദര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രിമാരായ റോഷി അഗസ്റ്റിന്, എം.ബി. രാജേഷ്, കെ. രാജന്, പി. രാജീവ്, വി.എന്‍. വാസവന്, ആര്. ബിന്ദു, എംപിമാരായ ഹൈബി ഈഡന്, ബെന്നി ബെഹനാന്, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, റോജി എം. ജോണ്‍, കെ. ബാബു, ആന്റണി ജോണ്‍, ചാണ്ടി ഉമ്മന്‍, ഉമാ തോമസ്, എല്‍ദോസ് കുന്നപ്പള്ളി, മേയര്‍ എം. അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി കെ.വി. തോമസ്, സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, എഴുത്തുകാരായ സി. രാധാകൃഷ്ണന്, എം. തോമസ് മാത്യു, സുനില്‍ പി. ഇളയിടം, കെ.ആര്. മീര, രാഷ്ട്രീയനേതാക്കളായ വി.എം. സുധീരന്, വൈക്കം വിശ്വന്, എം. സ്വരാജ്, ഡോ. നീലലോഹിത ദാസ് നാടാര്‍, പി.എസ്. ശ്രീധരന്‍പിള്ള, കെ.എസ്. രാധാകൃഷ്ണന്, എ.എന്‍. രാധാകൃഷ്ണന്, പി.സി. ചാക്കോ, നടന്മാരായ ദേവന്, സിദ്ദിഖ്, കൈലാഷ് തുടങ്ങി വിവിധ മേഖലകളിലെ നിരവധി പേര് പ്രഫ. എം.കെ. സാനുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
മഹാരാജാസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രിയ ഗുരുനാഥന് അന്തിമോപചാരം അര്‍പ്പിച്ചു. വൈകുന്നേരം നാലിന് പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. 4.30ന് രവിപുരം ശ്മശാനത്തിൽ എത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മൂത്തമകന് എം.എസ്. രഞ്ജിത് ചിതയ്ക്കു തീ കൊളുത്തി.