നിർമാണം പൂർത്തിയായിട്ട് രണ്ടു വർഷം; ഉദ്ഘാടനം നീളുന്നു
1599278
Monday, October 13, 2025 2:01 AM IST
ജിജേഷ് ചാവശേരി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിർമാണം പൂർത്തിയായ കാർഗോ കോംപ്ലക്സിന്റെയും കിയാൽ ഓഫീസ് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെയും ഉദ്ഘാടനം നീളുന്നു. രണ്ടു വർഷം മുമ്പ് പ്രവൃത്തി പൂർത്തീകരിച്ചിട്ടും ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പില്ല. കിയാൽ ഓഫീസ് അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് പരിസരം കാടുകയറി കിടക്കുകയാണ്.
എയർ ട്രാഫിക് കൺട്രോൾ കെട്ടിടത്തിന് സമീപത്ത് 5800 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് കാർഗോ കോംപ്ലക്സ് നിർമിച്ചത്. പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന് മുന്നിലായാണ് 3085 ചതുരശ്ര മീറ്ററിൽ കിയാൽ ഓഫീസിനായി നാലുനില കെട്ടിടം നിർമിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി കെ. കെ. ശൈലജ കാർഗോ കോംപ്ലക്സിന്റെയും വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെയും നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
ദീർഘകാല വികസന സാധ്യത കണക്കിലെടുത്താണ് 63,000 ടൺ ശേഷിയുള്ള കാർഗോ കോംപ്ലക്സ് നിർമിച്ചത്. കണ്ണൂർ, കാസർഗോഡ്, കുടക് ജില്ലകളിൽ നിന്നും വടകര മേഖലയിൽ നിന്നുമാണ് കാർഗോ വഴി കാർഷികോത്പന്നങ്ങൾ കയറ്റുമതിക്ക് സാധ്യതയുള്ളത്. പഴം, പച്ചക്കറി ഉൾപ്പെടെയാണ് കയറ്റിറക്കുണ്ടാകുക. ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ളവ കേടുകൂടാതെ സൂക്ഷിക്കാനും കയറ്റി അയക്കാനും കോൾഡ് സ്റ്റോറേജ് ഉൾപ്പടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് കാർഗോ കോംപ്ലക്സ് നിർമിച്ചത്.
വിശാലമായ അന്താരാഷ്ട്ര കാർഗോ സോണിനു പുറമെ ആഭ്യന്തര കയറ്റുമതി-ഇറക്കുമതിക്കായുള്ള പ്രത്യേക വിഭാഗവും കോംപ്ലക്സിലുണ്ട്. കാർഗോ കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചാലും വിദേശ വിമാനങ്ങൾ സർവീസ് തുടങ്ങിയാലാണ് കൂടുതൽ കയറ്റുമതിക്ക് സാധ്യതയുണ്ടാകുക. കാർഗോ കൈകാര്യം ചെയ്യുന്നതിന് താത്ക്കാലിക സജീകരണങ്ങളുണ്ട്.
കാർഗോ കോംപ്ലക്സിന്റെ ആദ്യഘട്ടമെന്ന നിലയിൽ 1200 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടമാണ് നിർമിച്ചത്. ഇവിടെ നിന്നാണ് നിലവിൽ അന്താരാഷ്ട്ര, ആഭ്യന്തര ചരക്കുകൾ ഒന്നിച്ച് കൈകാര്യം ചെയ്യുന്നത്. അന്താരാഷ്ട്ര കാർഗോ കോംപ്ലക്സ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഇത് ആഭ്യന്തര കാർഗോ കോംപ്ലക്സാക്കി നിലനിർത്തും. 5800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ച കാർഗോ കോംപ്ലക്സ് പ്രവർത്തനക്ഷമമായാൽ മലബാറിലെ വാണിജ്യകേന്ദ്രമെന്ന നിലയിൽ ഉയരാൻ കണ്ണൂരിന് കഴിയുമെന്നാണ് പ്രതീക്ഷ.
കിയാലിന്റെ ആസ്ഥാന മന്ദിരം, സിഐഎസ്എഫ് ബാരക്ക്, കാർഗോ കോംപ്ലക്സ് എന്നിവ ഉൾപ്പടെ 117 കോടി രൂപയ്ക്കാണ് ടെൻഡർ നൽകിയിരുന്നത്. മോണ്ടി കാർലോ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തത്.
കഴിഞ്ഞ ജനുവരിയിൽ കാർഗോ കോംപ്ലക്സ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും നീളുകയാണ്. നിലവിൽ ടെർമിനൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കിയാൽ ഓഫീസ് അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് പ്രവർത്തനം ആരംഭിക്കുന്നതോടെ ഇവിടേക്ക് മാറ്റും.
വിവിധ ഏജൻസികൾക്കുള്ള ഓഫീസ് സൗകര്യവും ഇവിടെയുണ്ടാകും.