കൂടല്‍മാണിക്യം: ഭക്തിയുടെ നിറവില്‍ സംഗമേശനു രാപ്പാള്‍ കടവില്‍ ആറാട്ട്
1560752
Monday, May 19, 2025 1:29 AM IST
ഇരിങ്ങാലക്കുട: പതിനൊന്നുദിവസം നീണ്ടുനിന്ന ഉത്സവങ്ങളുടെ ഉത്സവമായ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് ഇന്നു പുലര്‍ച്ചയോടെ ഹൃദ്യമായ പരിസമാപ്തിയായി. ഇന്നലെ രാവിലെ പള്ളിയുണര്ന്ന സംഗമേശ്വരന് ആറാട്ടിനായി രാപ്പാള്‍ ആറാട്ടുകടവിലേക്ക് എഴുന്നള്ളി. വൈഷ്ണവമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് സംഗമേശ്വരന്റെ ആറാട്ടെഴുന്നള്ളിപ്പ് ആരംഭിച്ചത്.
ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയില്‍ തിങ്ങിനിറഞ്ഞ ഭക്തരെ സാക്ഷിനിര്‍ത്തി ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിച്ചു. വലിയ ബലികല്ലില് ബലി തൂവി, കൊടിമരത്തിനു പ്രദക്ഷിണം ചെയ്ത് കൈയിലേന്തിയ വിഗ്രഹവുമായി മേല്‍ശാന്തി പ്രദക്ഷിണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സംഗമേശ്വര ചൈതന്യത്തെ തിടമ്പിലേയ്ക്കാവാഹിച്ച് ആനപ്പുറത്തു കയറ്റി കിഴക്കേ ഗോപുരകവാടംവഴി പുറത്തേക്ക് ഇറങ്ങി.
കിഴക്കെ നടയില്‍ എഎസ് ഐ ശ്രീധരന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ആചാരപ്രകാരമുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. വടകുറുമ്പക്കാവ് ദുര്‍ഗാദാസന്‍ ഭഗവാന്റെ തിടമ്പേറ്റി. കുളക്കാടന്‍ കുട്ടികൃഷ്ണനും നന്ദിലത്ത് ഗോവിന്ദകണ്ണനും അകമ്പടിയായി. തുടര്‍ന്ന് മൂന്നാനകളുമായി നാദസ്വരത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ സംഗമേശന് രാപ്പാളിലേക്ക് ആറാട്ടിനായി യാത്രയായി. ആയിരക്കണക്കിനു ഭക്തജനങ്ങളും ഭഗവാനെ അനുഗമിച്ചിരുന്നു.
തന്റെ തട്ടകത്തിലെ ജനങ്ങളെ കാണാന്‍ പുറത്തേക്കെഴുന്നള്ളിയ ദേവനെ വഴിയോരങ്ങളിലും വീട്ടുമുറ്റത്തും കാത്തുനിന്ന ഭക്തർ വണങ്ങി നമസ്കരിച്ചു. നിറപറയും കത്തിച്ചുവച്ച വിളക്കുമായാണ് പലരും ദേവനെ സ്വീകരിക്കാന്‍ കാത്തുനിന്നത്. ചില വീടുകളുടെയും കടകളുടെയും മുന്നില്‍ കൊടിതോരണങ്ങള്‍ തൂക്കുകയും ദീപാലങ്കാരങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
രാവിലെ ഇരിങ്ങാലക്കുടയില്നിന്നും കാല്‍നടയായി പുറപ്പെട്ട എഴുന്നള്ളിപ്പ് രാപ്പാള്‍ ആറാട്ട് കടവില്‍ എത്തിച്ചേര്‍ന്ന് ഉച്ചക്ക് 12.30 ഓടെയാണ് ആറാട്ട് നടന്നത്. രാപ്പാള്‍ ആറാട്ടു കടവില്‍ ഭഗവാനോടൊപ്പം നൂറുകണക്കിന് ഭക്തജനങ്ങള്‍ ആറാട്ട് നടത്തി.
തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തിയ പൂജകള്‍ക്കുശേഷം തിടമ്പ് ഏന്തിക്കൊണ്ട് മൂന്നുപ്രാവശ്യം പുഴയില്‍ മുങ്ങി ആറാട്ടു നടത്തിയപ്പോള്‍ ഭക്തജനങ്ങള്‍ ആര്പ്പുവളികളോടെ ആറാട്ടില്‍ പങ്കെടുത്ത് നിര്‍വൃതിനേടി. തുടര്‍ന്ന് മഞ്ഞള്‍പൊടികൊണ്ട് അഭിഷേകവും പൂജയും നടത്തിയശേഷം മഞ്ഞള്‍പൊടി ഭക്തജനങ്ങള്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് കഞ്ഞിയും പുഴുക്കും പപ്പടവും മാങ്ങക്കറിയും വിതരണം ചെയ്തു. രാപ്പാള്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിലായിരുന്നു ആറാട്ടുകഞ്ഞി വിതരണം.