അതിരൂപതദിനാഘോഷം നാളെ കണ്ടശാംകടവ് ഫൊറോന പള്ളിയിൽ
1560754
Monday, May 19, 2025 1:29 AM IST
കണ്ടശാംകടവ്: തൃശൂർ അതിരൂപതദിനാഘോഷം നാളെ കണ്ടശാംകടവ് ഫൊറോന പള്ളിയിൽ നടക്കും. സീറോ മലബാർ സഭയുടെ ആദ്യ വികാരിയാത്തുകളിലൊന്നായി 1887ൽ സ്ഥാപിതമായ തൃശൂർ അതിരൂപതയുടെ 138-ാം വാർഷികമാണ് കണ്ടശാംകടവിൽ ആഘോഷിക്കുന്നത്. ഉച്ചകഴിഞ്ഞു 2.30ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലിയർപ്പിക്കും. ബിഷപ്പുമാരായ ഡോ. ജോസഫ് തൈക്കാട്ടിൽ, മാർ ടോണി നീലങ്കാവിൽ, മാർ ബോസ്കോ പുത്തൂർ, മാർ ആന്റണി ചിറയത്ത് എന്നിവരും വൈദികരും സഹകാർമികരാകും.വിവിധ ഇടവകകളിൽനിന്നു വൈദികരും സന്യസ്തരും വൈദിക വിദ്യാർഥികളുമടക്കം പങ്കെടുക്കും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ.എസ്. അനിൽ മുഖ്യപ്രഭാഷണം നടത്തും. അതിരൂപത പുരസ്കാരങ്ങൾ ചടങ്ങിൽ സമ്മാനിക്കും. ആഘോഷത്തിന്റെ ഭാഗമായി ഒരു കുടുംബത്തിനു കണ്ടശാംകടവ് ഇടവക വീടു നിർമിച്ചുനൽകും. ഫൊറോനയിലെ ഇടവകകൾ ചേർന്ന് 600 പേർക്കു ജൂബിലി മിഷൻ ആശുപത്രിയിലും ഏങ്ങണ്ടിയൂർ എംഐ ആശുപത്രിയിലും സൗജന്യ ഡയാലിസിസ് നൽകും.
അതിരൂപത ദിനാഘോഷങ്ങളുടെ ഭാഗമായി കണ്ടശാംകടവ് പള്ളി അങ്കണത്തിൽ ജെറുസലേം ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഫാ. ഡേവിസ് പട്ടത്ത് സിഎംഐ നയിച്ച ബൈബിൾ കണ്‍വൻഷനും നടന്നു. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചയ്തു. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സമാപനസന്ദേശം നൽകി.
അതിരൂപതാദിനാഘോഷ പരിപാടികളുടെ നടത്തിപ്പിനായി ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് രക്ഷാധികാരിയായും വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര ചെയർമാനും ഫൊറോന വികാരി ഫാ. റാഫേൽ ആക്കാമറ്റത്തിൽ വർക്കിംഗ് ചെയർമാനും ഫാ. സോളി തട്ടിൽ ജനറൽ കണ്‍വീനറും കെ.ടി. ആന്റണി മാസ്റ്റർ സെക്രട്ടറിയും ആയി സെൻട്രൽ കമ്മിറ്റിയും 18 വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു.