ശബരിമല യുവതീപ്രവേശനവിഷയം അടഞ്ഞ അധ്യായമല്ല: രാജീവ് ചന്ദ്രശേഖർ
Wednesday, September 3, 2025 2:05 AM IST
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവിഷയം അടഞ്ഞ അധ്യായമല്ലന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അത്തരത്തിൽ പറഞ്ഞൊഴിയുന്ന സിപിഎം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുകയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും ഭക്തരോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ പന്പയിലെ അയ്യപ്പസംഗമത്തിനു മുന്പു ശബരിമലയിലെ ആചാരങ്ങൾക്കെതിരായി സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
ശബരിമല അയ്യപ്പസംഗമത്തിന്റെ പേരിൽ ഭക്തരെ കബളിപ്പിക്കാനാണു സിപിഎം ശ്രമം. അത്തരം ശ്രമങ്ങൾ ഒന്നും ഇനി വിലപ്പോവില്ല. സിപിഎമ്മിന്റെ ഈ അവസരവാദ രാഷ്ട്രീയം മുഴുവൻ ഹിന്ദു വിശ്വാസികൾക്കും മനസിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ ശബരിമല യുവതീ പ്രവേശന വിഷയം അടഞ്ഞ അധ്യായമാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന തെറ്റാണ്.
ലോകമെന്പാടുമുള്ള അയ്യപ്പഭക്തരുടെ മനസിൽ എന്നും ഉണങ്ങാത്ത മുറിവാണ് 2018-ൽ സിപിഎമ്മും എൽഡിഎഫ് സർക്കാരും ഉണ്ടാക്കിയത്. ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്തുകയും ഭക്തരുടെ വികാരത്തെ ചവിട്ടിമെതിക്കുകയും ചെയ്ത പിണറായി സർക്കാരിന്റെ ഭൂതകാലം ഒരു വിശ്വാസിയും ഒരിക്കലും മറക്കുകയും പൊറുക്കുകയുമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.