അമീബയും ഫംഗസും ബാധിച്ച വിദ്യാർഥിയെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡി. കോളജ്
Thursday, September 4, 2025 2:14 AM IST
തിരുവനന്തപുരം: അപൂർവ അമീബിക് മസ്തിഷ്കജ്വരവും ആസ്പർ ഗില്ലസ് ഫ്ളേവസ് (Asper gillus flavus) ഫംഗസ് മസ്തിഷ്ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.
ലോകത്തുതന്നെ വളരെ അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രണ്ട് മസ്തിഷ്ക അണുബാധയും ഒരുമിച്ച് ബാധിച്ച ഒരാൾ രക്ഷപ്പെടുന്നത് ഇതാദ്യമായാണ്. ഗുരുതരമായ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച് മൂന്നു മാസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാർഥിയെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പൂർണ ആരോഗ്യത്തോടെ ഡിസ്ചാർജ് ചെയ്തത്. തുടർപരിശോധനയ്ക്ക് എത്തിയപ്പോഴും പൂർണ ആരോഗ്യവാനായിരുന്നു.
മികച്ച ചികിത്സയും പരിചരണവും ഒരുക്കി കുട്ടിയെ രക്ഷിച്ചെടുത്ത മെഡിക്കൽ കോളജിലെ മുഴുവൻ ടീമിനെയും, രോഗം കൃത്യസമയത്ത് കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കൽ കോളജിലെ ടീമിനെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
മൂന്നു മാസങ്ങൾക്കു മുമ്പ് കുളത്തിൽ മുങ്ങിക്കുളിച്ച കുട്ടിക്ക് ഒരാഴ്ച കഴിഞ്ഞപ്പോൾ മസ്തിഷ്കജ്വരം ഉണ്ടാകുകയും തുടർന്ന് ബോധക്ഷയവും ഇടത് വശം തളരുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവിടെ നടത്തിയ പരിശോധനയിൽ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തി. ഉടൻതന്നെ സംസ്ഥാന പ്രോട്ടോകോൾ പ്രകാരമുള്ള അമീബിക് മസ്തിഷ്കജ്വര ചികിത്സ ആരംഭിച്ചതോടെ തളർച്ചയ്ക്കും ബോധക്ഷയത്തിനും മാറ്റമുണ്ടായി. എങ്കിലും, കാഴ്ച മങ്ങുകയും തലച്ചോറിനകത്ത് സമ്മർദം കൂടുകയും പഴുപ്പ് കെട്ടുകയും ചെയ്തതോടെ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
എംആർഐ സ്കാനിംഗിൽ തലച്ചോറിൽ പലയിടത്തായി പഴുപ്പ് കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ന്യൂറോ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തി പഴുപ്പ് നീക്കം ചെയ്തു. ആദ്യഘട്ട ചികിത്സയ്ക്കുശേഷം രോഗം വീണ്ടും മൂർച്ഛിച്ചതിനാൽ തുടർന്ന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു.
രണ്ടാമത്തെ ശസ്ത്രക്രിയയിൽ നീക്കം ചെയ്ത പഴുപ്പ് പരിശോധിച്ചപ്പോൾ ആസ്പർ ഗില്ലസ് ഫ്ളേവസ് എന്ന ഫംഗസിന്റെ സാന്നിധ്യം കൂടി കണ്ടെത്തി. തുടർന്ന് മരുന്നുകളിൽ മാറ്റം വരുത്തി വിദഗ്ധ ചികിത്സ തുടർന്നു. ഒന്നര മാസത്തോളം നീണ്ട ഈ തീവ്ര ചികിത്സയെത്തുടർന്ന് രോഗം പൂർണമായും ഭേദമായി. തുടർന്ന് കുട്ടിയെ ഡിസ്ചാർജ് ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടും ന്യൂറോ സർജറി വിദഗ്ധനുമായ ഡോ. സുനിൽ കുമാറാണ് ചികിത്സകൾക്കു നേതൃത്വം നൽകിയത്. ന്യൂറോ സർജന്മാരായ ഡോ. രാജ് എസ്. ചന്ദ്രൻ, ഡോ. എൽ.പി. ജ്യോതിഷ്, ഡോ. രാജാകുട്ടി, മെഡിസിൻ, ഇൻഫെക്ഷ്യസ് ഡിസീസസ്, മൈക്രോബയോളജി വിഭാഗങ്ങളും ചികിത്സയിൽ പങ്കാളികളായി.
രോഗം ആദ്യം കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ഷാനിമോളുടെ നേതൃത്വത്തിലുള്ള ടീം, മെഡിസിൻ, ന്യൂറോളജി വിഭാഗങ്ങൾ എന്നിവരും പങ്കാളികളായി.