അന്തിമ വോട്ടർപട്ടികയിൽ 2.83 കോടി വോട്ടർമാർ
Wednesday, September 3, 2025 2:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ആകെ 2,83,12,463 വോട്ടർമാർ. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുശേഷം പുതിയ വാർഡുകളിലെ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർപട്ടിക തയാറാക്കി ഇന്നലെ പ്രസിദ്ധീകരിച്ചത്.
1,33,52,945 പുരുഷന്മാരും 1,49,59,242 സ്ത്രീകളും 276 ട്രാൻസ്ജെൻഡേഴ്സുമാണ് പട്ടികയിലുള്ളത്. 2025 ജനുവരി ഒന്നിനോ അതിനു മുന്പോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണു പട്ടിക തയാറാക്കിയത്. ഇതിനുപുറമെ, പ്രവാസി വോട്ടർപട്ടികയിൽ ആകെ 2087 പേരുണ്ട്.
14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3,240 വാർഡുകളിലെയും ആറു കോർപറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണു പ്രസിദ്ധീകരിച്ചത്.
വോട്ടർപട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും അതത് തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്കു ലഭ്യമാണ്.
കരട് വോട്ടർപട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിംഗ് നടത്തിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഒ) അന്തിമ വോട്ടർപട്ടിക തയാറാക്കിയത്.
സംക്ഷിപ്ത പുതുക്കലിനായി ജൂലൈ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ആകെ 2,66,78,256 വോട്ടർമാരാണുണ്ടായിരുന്നത്. പട്ടികയിൽ പേര് ചേർക്കാൻ 29,81,310 പുതിയ അപേക്ഷകരുണ്ടായിരുന്നു. ഉൾക്കുറിപ്പ് തിരുത്തുന്നതിന് 13,859 പേരും, വാർഡ് / പോളിംഗ് സ്റ്റേഷൻ മാറുന്നതിന് 1,80,789 പേരും അപേക്ഷിച്ചിരുന്നു. പട്ടികയിൽനിന്നു പേര് ഒഴിവാക്കുന്നതിന് ആകെ 4,88,024 ആക്ഷേപങ്ങളാണു ലഭിച്ചിരുന്നത്.
2020ലെ പൊതുതെരഞ്ഞെടുപ്പിന് ആകെ 2,76,56,910 (1,31,72,755 പുരുഷന്മാരും 1,44,83,915 സ്ത്രീകളും 240 ട്രാൻസ്ജെൻഡേഴ്സും വോട്ടർമാരായി ഉണ്ടായിരുന്നത്. പ്രവാസി വോട്ടർപട്ടികയിൽ ആകെ 2,162 പേരാണുണ്ടായിരുന്നത്.