വിദ്യാര്‍ഥിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മർദിച്ചു
Wednesday, October 8, 2025 1:54 AM IST
കോതമംഗലം: വാരപ്പെട്ടിയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മർദിച്ചു.
സംഭവത്തിൽ നാലുപേര്‍ പിടിയിലായി. പായിപ്ര മൈക്രോപടി ദേവിക വിലാസം അജിലാല്‍ (47), ചെറുവട്ടൂര്‍ കാനാപറമ്പില്‍ കെ.എസ്. അല്‍ഷിഫ് (22), മുളവൂര്‍ കുപ്പക്കാട്ട് അമീന് നസീര്‍ (24), ചെറുവട്ടൂര്‍ ചെങ്ങനാട്ട് അഭിറാം (22) എന്നിവരെയാണു കോതമംഗലം പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
പെണ്‍സുഹൃത്താണെന്ന വ്യാജേന മൊബൈലില്‍നിന്നു സന്ദേശം അയച്ച് വിദ്യാര്‍ഥിയെ വീട്ടില്‍നിന്നു വിളച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയി കുറ്റിലഞ്ഞിയിലെ വര്‍ക്ക്ഷോപ്പ് കെട്ടിടത്തിലെത്തിച്ച് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മുഖത്തും വയറിനും ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റ വിദ്യാര്‍ഥി കോലഞ്ചേരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൂടെ പഠിക്കുന്ന വിദ്യാര്‍ഥിനിയുമായുള്ള സൗഹൃദം ചോദ്യം ചെയ്തായിരുന്നു മര്‍ദനം.
മര്‍ദനമേറ്റ് അവശനായ വിദ്യാര്‍ഥിയെ അര്‍ധരാത്രിക്കുശേഷം വീടിനു സമീപമെത്തിച്ച് പ്രതികള്‍ മടങ്ങുകയായിരുന്നു. വിദ്യാര്‍ഥിയെ വീട്ടുകാര്‍ ചികിത്സയ്ക്കായി കോലഞ്ചേരിയില്‍ എത്തിച്ചു. കൊലപാതകശ്രമത്തിന് പ്രതികള്‍ക്കെതിരേ കേസെടുക്കുമെന്ന് എസ്എച്ച്ഒ പി.ടി. ബിജോയ് പറഞ്ഞു.