ശബരിമല: കൂടുതൽ സ്വർണം നഷ്ടപ്പെട്ടിട്ടുള്ളതായി സൂചന
Wednesday, October 8, 2025 1:54 AM IST
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ശ്രീകോവിലിൽനിന്നും വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ പറയുന്നതിലും കൂടുതൽ സ്വർണം നഷ്്ടപ്പെട്ടിട്ടുള്ളതായി സൂചന.
ശബരിമലയിൽ സ്വർണം പൂശിയ ശ്രീകോവിൽ ഭാഗങ്ങൾ ചെന്പ് തെളിയുന്നുവെന്ന പേരിൽ നടത്തിയ നവീകരണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും സ്വീകരിക്കുന്ന നിലപാടുകളിലും സംശയങ്ങളേറുന്നു.
വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ദ്വാരപാലക ശില്പത്തിലെ പാളികളിൽനിന്നും 1.5 കിലോഗ്രാമിൽ കുറയാത്ത അളവിൽ സ്വർണം നഷ്ടമായി എന്നാണു പറയുന്നത്. എന്നാൽ, 1999ൽ രണ്ടു ശിൽപങ്ങളിലെയും പാളികളിൽ ഉദ്ദേശ്യം അഞ്ചു കിലോ സ്വർണമെങ്കിലും പൊതിഞ്ഞിരിക്കാം എന്നാണ് വിജയ് മല്യക്കുവേണ്ടി ജോലി നിർവഹിച്ച തമിഴ്നാട് സ്വദേശി സെന്തിൽ നാഥന്റെ നിഗമനം.
കൂടാതെ, സ്വർണം പൊതിഞ്ഞ ശ്രീകോവിൽ കതകുകളും പാർശ്വഭിത്തികളിലെ രണ്ടു പാനലുകളും ഇളക്കിയതായാണു കണ്ടെത്തൽ. അങ്ങനെയെങ്കിൽ അഞ്ചുകിലോയിലധികം സ്വർണം നഷ്ടമായിട്ടുണ്ടാകാം എന്നാണു സൂചന.
ഇക്കാലയളവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമാരും ഉന്നത ഉദ്യോഗസ്ഥരുമായി പ്രവർത്തിച്ചവർ സ്വീകരിക്കുന്ന നിലപാടുകളും വ്യത്യസ്തമാണ്. 2018-19ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസു പ്രസിഡന്റായി വരികയായിരുന്നു.
2019ൽ എ. പത്മകുമാർ പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറിയതോടെയാണ് വാസു പ്രസിഡന്റായത്. ദേവസ്വം ബോർഡിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നയാളെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചതുതന്നെ ചട്ടവിരുദ്ധമാണെന്ന് ആക്ഷേപമുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തങ്ങൾക്കാർക്കും ബന്ധമില്ലെന്ന് ഇവരെല്ലാം വാദമുഖങ്ങൾ നിരത്തിയിരിക്കുകയുമാണ്.