ശ്രീകോവിൽ വാതിൽപ്പടിയും കടത്തിയതായി സൂചന
Wednesday, October 8, 2025 1:54 AM IST
പത്തനംതിട്ട: ശബരിമല ശ്രീകോവിൽ വാതിലിന്റെ സ്വർണം പൊതിഞ്ഞ കട്ടിളയും ചെന്പുപാളിയെന്ന പേരിൽ കടത്തിയതായി സൂചന.
ദ്വാരപാലകശിൽപ മാതൃകയിൽ ശ്രീകോവിൽ കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികളും ചെമ്പെന്ന് രേഖപ്പെടുത്തിയായിരുന്നു ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് കൈമാറിയത്.
ഉണ്ണിക്കൃഷ്ണന് പോറ്റി സ്പോൺസറായ ശ്രീകോവിൽ വാതിൽ നിർമാണത്തിലും സംശയമുയരുന്നതിനിടെയാണ് കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികളും കൊടുത്തുവിട്ടെന്ന വിവരം പുറത്തുവന്നത്. 1999ൽ വിജയ് മല്ല്യ സ്വർണം പൊതിഞ്ഞു നല്കിയ കൂട്ടത്തിൽ കട്ടിളപ്പടികളും ഉള്ളതാണ്.
2019 മാര്‍ച്ച് 20ന് ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് കൈമാറാനായി ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവിലാണ് കട്ടിളയിലുള്ളത് ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സതിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും കട്ടിളപ്പടി കൈമാറിയതായി വെളിപ്പെടുത്തിയിരുന്നു.
നേരിയ തോതിലായിരുന്നു കട്ടിളയിൽ സ്വർണം പൂശിയിരുന്നതെന്നും ഇത് മങ്ങിയതോടെ തന്ത്രിയുടെ നിർദേശപ്രകാരം നവീകരണത്തിനായി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറിയെന്നുമാണ് അദ്ദേഹത്തിന്റെ വാദം. അടിസ്ഥാന ലോഹം ചെന്പായതിനാലാണ് ചെന്പു പാളിയെന്ന് രേഖകളിൽ എഴുതിയതെന്നും മുരാരി ബാബു പറഞ്ഞു.
ദ്വാരപാലകശില്പ പാളികളേക്കാൾ കൂടുതൽ സ്വർണം കട്ടിളകളിലുണ്ടാകുമെന്നാണ് സൂചന. ദ്വാരപാലക ശില്്പപാളികളിലെ ഒരു കിലോയിലേറെ സ്വര്‍ണം നഷ്ടമായതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കട്ടിളയിലെ സ്വർണവും ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കൈയിലെത്തിയ വിവരം പുറത്തുവന്നത്.
ഈ പാളികള്‍ തിരികെയെത്തിയോ, സ്വര്‍ണം എന്തുചെയ്തു തുടങ്ങിയ കാര്യങ്ങളിലും വ്യക്തത കൈവന്നിട്ടില്ല. ദേവസ്വം വിജിലൻസ് സംഘം ശബരിമല സന്നിധാനത്തെത്തി പരിശോധന നടത്തി.