ശ്രീശന്റെ മരുന്നുകൾ സംസ്ഥാന സർക്കാർ നിരോധിച്ചു
Wednesday, October 8, 2025 1:54 AM IST
തിരുവനന്തപുരം: തമിഴ്നാട് കാഞ്ചീപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ തമിഴ്നാട് ഡ്രഗ്സ് കണ്ട്രോളർ എടുത്തിട്ടുള്ള സാഹചര്യത്തിൽ ആ കന്പനിയുടെ എല്ലാ മരുന്നുകളും കേരളത്തിൽ വിതരണം നിർത്തിവയ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്.
ഗുജറാത്തിലെ റെഡ് നെക്സ് ഫാർമസ്യൂട്ടിക്കൽസ് എന്ന അഹമ്മദാബാദ് സ്ഥാപനം നിർമിച്ച റെസ്പിഫ്രെഷ് എന്ന മരുന്നു ഗുണനിലവാരമില്ലെന്ന് ഗുജറാത്ത് ഡ്രഗ്സ് കണ്ട്രോളർ അറിയിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ മരുന്നിന്റെ വിതരണവും വിൽപ്പനയും ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് അടിയന്തരമായി നിർത്തിവയ്പിച്ചു. സംസ്ഥാനത്ത് അഞ്ചു വിതരണക്കാരാണ് ഈ മരുന്നു വിതരണം നടത്തുന്നത്.
അവർക്ക് മരുന്നുവിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ മരുന്ന് വിൽപന നടത്തുന്നവർക്കെതിരേ കർശന നടപടിസ്വീകരിക്കും. ഈ മരുന്ന് കൈവശമുള്ളവർ ഉപയോഗിക്കരുത് എന്നും ആവശ്യപ്പെട്ടു.
ഈ മരുന്നുകൾ സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നില്ല. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിനു താഴെയുള്ള കുട്ടികൾക്കുവേണ്ടി മരുന്നു നൽകുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.