അങ്കമാലി അർബൻ ബാങ്ക് വായ്പാക്രമക്കേട് : രണ്ട് മുൻ ഡയറക്ടർമാർ കൂടി അറസ്റ്റിൽ
1570317
Thursday, June 26, 2025 4:09 AM IST
അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ 115.8 കോടി രൂപയുടെ വായ്പാക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ഡയറക്ടർ ബോർഡംഗങ്ങളായ രണ്ടുപേരെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
എൽസി വർഗീസ്, പി.സി.ടോമി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വ്യാജ രേഖകൾ പ്രകാരം വായ്പ അനുവദിച്ചതിനും വസ്തു മൂല്യനിർണയം അധികരിച്ച് കാണിച്ചതിനുമാണ് ഇവരുടെ അറസ്റ്റ്. പി.സി. ടോമി 75 കോടിയുടെ 302 വ്യാജ വായ്പകളിൽ ഒപ്പിട്ടിട്ടുണ്ട്. എൽസി വർഗീസ് 76.50 കോടിയുടെ വ്യാജവായ്പയിലും ഒപ്പിട്ടു. ഇതോടെ ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
എൽസി വർഗീസിനെ കാക്കനാട് ജയിലിലേക്കും പി.സി. ടോമിയെ ആലുവ സബ് ജയിലിലേക്കും അങ്കമാലി കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാം പ്രാവശ്യവും ഹൈക്കോടതി തള്ളിയിരുന്നു.
അന്തരിച്ച പ്രസിഡന്റ് പി.ടി. പോളിന്റെ ഭാര്യ എൽസി പോൾ, സെക്രട്ടറി ബിജു കെ. ജോസ് അക്കൗണ്ടന്റ് കെ.ഐ. ഷിജു, ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന ടി.പി. ജോർജ്, ദേവസി മാടൻ, പി.വി. പൗലോസ്, മേരി ആന്റണി, രാജപ്പൻ നായർ, ലക്സി ജോയ് എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു മുൻ ഡയറക്ടർമാരെ കൂടി ഉടൻ അറസ്റ്റുചെയ്യുമെന്നറിയുന്നു.
സംഘത്തിന്റെ 96 കോടിയോളം രൂപയാണ് വ്യാജവായ്പ വഴി മുൻ പ്രസിഡന്റ് പി.ടി.പോളും ഭൂമാഫിയ സംഘവും ചേർന്ന് തട്ടിയെടുത്തത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായിരുന്ന പി.ടി. പോളിന്റെ മരണശേഷമാണ് വായ്പാ തട്ടിപ്പ് പുറത്തു വരുന്നത്. നിലവിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണിവിടെ.
ഒരു രൂപ പോലും തിരികെ ലഭിക്കുന്നില്ലെന്നാണ് പണം നിക്ഷേപിച്ചവരുടെ പരാതി. പെൺമക്കളുടെ വിവാഹാവശ്യത്തിനും മറ്റും കരുതി വച്ച പണമാണ് പലർക്കും നഷ്ടമായത്. സർക്കാർ ഗാരണ്ടി പത്രം ഇപ്പോഴും സംഘത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എല്ലാ വർഷവും നിക്ഷേപ ഗാരണ്ടിക്കുള്ള ഇൻഷ്വറൻസ് തുക സംഘം ഇപ്പോഴും നൽകുന്നുണ്ട്.