ബോധവത്കരണത്തിന് കുറവില്ല; ലഹരി കേസുകൾക്കും
1570323
Thursday, June 26, 2025 4:09 AM IST
കൊച്ചി: ലഹരിക്കെതിരായ ബോധവത്കരണവും കാമ്പയിനുകളും സ്കൂള്‍തലം മുതല്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുമ്പോഴും ജില്ലയില്‍ ലഹരി ഉപയോഗത്തില്‍ ഒരു കുറവും ഇല്ല. കൊച്ചി നഗരത്തിലടക്കം മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കേസുകളും വര്‍ധിച്ചിരിക്കുകയാണ്. പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും യുവതീയുവാക്കളും, മറ്റൊന്ന് ഇതര സംസ്ഥാനക്കാരുമാണ്.
രാജ്യത്തിന്റെ പലഭഗങ്ങളില് നിന്നാണ് സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്നത്. ഇതിന് ഡാര്‍ക്ക് വെബ് മുതല്‍ കൊറിയര്‍ സംവിധാനം വരെയാണ് കാരിയര്‍മാര്‍ ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ലഹരി വില്പനയ്ക്കും കുറവില്ല. വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ഇടങ്ങളില്‍ പ്രത്യേക കോഡ് ഉപയോഗിച്ചാണ് കച്ചവടം.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലും കൃത്യമായ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിലും പിടികൂടുന്ന കേസുകള്‍ക്ക് പുറമേ നിരവധി ലഹരി കടത്ത് സംഭവങ്ങളും നടക്കുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം ഡാന്‍സാഫ് സംഘം പിടിച്ചെടുത്തത് 871.24 ഗ്രാം എംഡിഎംഎയാണ്. ഈ കാലയളവില്‍ 98 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 122 പേരുടെ അറസ്റ്റും വിവിധ കേസുകളില്‍ നടന്നു. രാജ്യത്തിന് പുറത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും ലഹരിയെത്തിച്ചവരുമുണ്ട് പിടിയിലായവരില്‍. വാണിജ്യാടിസ്ഥാനത്തില്‍ 14 കേസുകളാണ് ആദ്യമൂന്ന് മാസങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീടുള്ള മാസങ്ങളില്‍ ഇത് ഇരട്ടിയിലധികം വര്‍ധിച്ചു.
ഇതിനുപുറമേ മലേഷ്യ, തായ്ലന്ഡ്, ബാങ്കോക്ക് തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ജില്ലയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തുന്നതും വര്‍ധിച്ചു. കഴിഞ്ഞ ഫെബ്രുവരിവരെ മാത്രം നെടുമ്പോശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് 35 കോടി രൂപയോളം വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ്. കേസുകളും അറസ്റ്റും വര്‍ധിക്കുന്നതിനിടെ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുകയാണ്. വിമുക്തി കേന്ദ്രങ്ങളില്‍ വഴി ലഹരിയുടെ പിടിയില്‍ നിന്ന് മോചിതരാകുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്.
ചികിത്സ തേടിയവരില്‍ ഭൂരിഭാഗവും ജില്ലയില്‍ നിന്ന്
അമിത ലഹരി ഉപയോഗത്തെത്തുടര്‍ന്ന് 2021 ജനുവരി മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെ 17,163 പേരാണ് ജില്ലയില്‍ നിന്നും ചികിത്സ തേടിയത്. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 712 പേര് ചികിത്സ തേടി. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം രോഗാവസ്ഥയിലായവരാണ് ഇവര്‍. അമിത ലഹരി ഉപയോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അഞ്ച് പേരുടെ മരണവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2021ല്‍ 2,940 പേര് ചികിത്സ തേടിയപ്പോള്‍ മൂന്ന് പേര് മരണപ്പെട്ടു. 2022ല്‍ ചികിത്സ തേടിയവരുടെ എണ്ണം 4,052 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. 2023ല്‍ 4,102 പേര് ചികിത്സ തേടി. ഒരു മരണം സ്ഥിരീകരിച്ചു. 2024ല്‍ ചികിത്സക്കെത്തിയവരുടെ എണ്ണം 5,357 ആയി വര്‍ധിച്ചു. നാല് വര്‍ഷത്തിനിടെ ലഹരി ഉപയോഗം മൂലം സംസ്ഥാനത്ത് ഏറ്റവുമധികം ആളുകള്‍ ചികിത്സ തേടിയിട്ടുള്ളതും ജില്ലയിലാണ്.
ആരോഗ്യ വകുപ്പിനു കീഴിലെ ലഹരി വിമോചന കേന്ദ്രം വഴിയാണ് ഇത്തരക്കാര്‍ക്ക് ചികിത്സ ഒരുക്കിയത്. ഔഷധ ചികിത്സ, മനശാത്ര ചികിത്സ, സാമൂഹ്യ ചികിത്സ, ഗ്രൂപ്പ് തെറാപ്പി എന്നീ ചികിത്സാ രീതികളാണ് രോഗികള്‍ക്ക് നല്‍കുന്നത്.
ഇതിനുപുറമേ സൈക്യാട്രിസ്റ്റിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ ജനറല്‍ ആശുപത്രിയിലും, എക്സൈസിന്റെ മൂവാറ്റുപുഴയിലെ ഡീ അഡിക്ഷന് സെന്ററുകളിലുമാണ് ലഹരിക്കടമകളായ രോഗികള്‍ക്ക് ചികിത്സ നല്കി വരുന്നത്.
അഞ്ചുപേര്‍ ചികിത്സയില്‍
എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി മിഷന് ഡിഅഡിക്ഷന്‍ സെന്ററില്‍ നിലവില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേരാണ് ചികിത്സയിലുള്ളത്. ഒരേ സമയം പത്ത് പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 10 ജീവനക്കാരുണ്ട് ഇവിടെ. ശരാശരി 14, 21, 30 ദിവസങ്ങള്‍ ചികിത്സിച്ചാല്‍ ലഹരിയില്‍ നിന്നും വിമുക്തിയാകാന് പറ്റുമെന്ന് സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ പി.എ. സുഹൈല്‍ പറഞ്ഞു.
സ്വന്തം താത്പര്യത്തോടെ വരുന്നവരിലാണ് ഏറെയും ചികിത്സയുടെ ഫലം ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ മരുന്നും മറ്റുമെല്ലാം ഇവിടെ സജ്ജമാണ്.
‘ഉദയത്തില്‍' പ്രതീക്ഷ
നഗരത്തിൽ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ ചെറുക്കാന്‍ കൊച്ചി സിറ്റി പോലീസ് ആവിഷ്കരിച്ച ഉദയം പദ്ധതി വിജയം കാണുമെന്നാണ് പ്രതീക്ഷ. പരിചയ സമ്പന്നരായ 55 അംഗ വിദഗ്ധ പാനലിലുള്ളവരാണ് ഉദയം പദ്ധതിയിലൂടെ ലഹരിക്കെതിരെ ബോധവത്കരണത്തിന് രംഗത്തിറങ്ങുന്നത്. ഇതുവരെ നടന്നുവന്നിരുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ കാര്യക്ഷമമല്ലെന്ന് കണ്ടാണ് പോലീസിന്റെ നീക്കം.
എംഎസ്ഡബ്ല്യൂ, സൈക്കോളജി എന്നീ ബിരുദധാരികളായ, വര്‍ഷങ്ങളോളം ഈ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള 55 അംഗ റിസോഴ്സ് പേഴ്സനെ കൊച്ചി സിറ്റി പോലീസ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഇവരോടൊപ്പം പരിശീലനം ലഭിച്ച 15 പോലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും. ഇവരാകും ഇനിമുതല്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കമ്യൂണിറ്റി വര്‍ക്കര്‍മാര്‍ക്കും ബോധവത്കരണ ക്ലാസുകള്‍ നല്‍കുക.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും ഉപയോഗിച്ചു തുടങ്ങിയവരെയും കണ്ടെത്തി കൗണ്‍സിലിംഗ് നല്‍കുന്നതിനൊപ്പം ലൈഫ് സ്കില്‍ ട്രെയിനിംഗും നല്‍കും. ഇതിനുപുറമേ കുട്ടികള്‍ക്ക് കലാകായിക മത്സരങ്ങളില്‍ വിദഗ്ധ പരിശീലനവും നല്‍കും.
റൂറലിലും ലഹരി പുകയുന്നു
എറണാകുളം റൂറലിലും ലഹരി കേസുകള്‍ വര്‍ധിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ നിരോധിത പുകയില വേട്ട നടന്നത് ഈ വര്‍ഷം പെരുമ്പാവൂര്‍ മുടിക്കലിലാണ്. 500 ചാക്ക് നിരോധിത പുകയിലയാണ് റൂറല്‍ ജില്ലാ മേധാവിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
രാസലഹരിയായ എംഡിഎംഎ ആറു മാസം പിന്നിട്ടപ്പോള്‍ ഒരുകിലോയോളമാണ് പിടികൂടിയത്. ഹെറോയിന്‍ 200 ഡപ്പികളും കഞ്ചാവ് 185 കിലോയുമാണ് കണ്ടെത്തിയത്. കഴിഞ്ഞ റൂറലില്‍ 2035 ലഹരി കേസുകളിലായി 2217 അറസ്റ്റുകളാണ് നടന്നത്. 270 കിലോ കഞ്ചാവാണ് പിടികൂടിയത്. ഈ വര്‍ഷം ജൂണ്‍ വരെ ഇത് ഇരട്ടിയായി.
ആലുവ റെയില്‍വേ സ്റ്റേഷന്, കൊച്ചി വിമാനത്താവളം, ഇടുക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയുടെ പ്രദേശങ്ങള്‍, സിനിമാ ഷൂട്ടിംഗികളുടെ ആധിക്യം എന്നിവിടങ്ങളിലൂടെയാണ് റൂറലിലെ ലഹരി വ്യാപനം. യാത്രാ ബസുകള്‍ വഴിയും ലഹരി ഇവിടേക്ക് എത്തുന്നു. പ്രതിപ്പട്ടികയില്‍ സ്ത്രീകളുടെ എണ്ണവും കൂടി.
2019ല്‍ 856, 2020ല്‍ 562, 2021 ല്‍ 351 എന്നിങ്ങനെയായിരുന്നു ലഹരിക്കേസുകളുടെ എണ്ണം. 2022 ല്‍ കേസുകളുടെ എണ്ണം 1,150ലേക്ക് ഉയര്‍ന്നു. 2023ല്‍ 1,413 കേസും രജിസ്റ്റര്‍ ചെയ്തു.