കൂവപ്പടി-പെരുമ്പാവൂർ റോഡിലെ സൈഫണില് വൻ ചോർച്ച : ഏഴു കോടി മുടക്കി നിർമിച്ച റോഡ് തകർന്നു
1570326
Thursday, June 26, 2025 4:09 AM IST
പെരുമ്പാവൂർ: പെരിയാർ വാലി ഒക്കൽ ബ്രാഞ്ച് കനാലിന്റെ ഐമുറി കവലയ്ക്ക് സമീപം കൂവപ്പടി-പെരുമ്പാവൂർ റോഡിലുള്ള സൈഫണില് വൻ ചോർച്ച ഏഴു കോടി ചെലവ് ചെയ്തു നിർമിച്ച റോഡ് തകർന്നു.
പെരിയാർ വാലി ഒക്കൽ ബ്രാഞ്ചിന്റെ ഐമുറി കവലയ്ക്ക് സമീപമുള്ള കൂവപ്പടി പൂപ്പാനി പെരുമ്പാവൂർ റോഡിലെ സൈഫണിലാണ് വൻ ചോർച്ച. 2020- 21 പദ്ധതിയിൽപ്പെടുത്തി സൈഫണിന്റെ ഇരു ടാങ്കുകളും പ്ലാസ്റ്റർ ചെയ്തു അറ്റകുറ്റപ്പണികൾ നടത്തിയതാണ്.
ആറുമാസം മുമ്പ് ചെറിയതോതിൽ ചോർച്ച കണ്ടെങ്കിലും അത് കാര്യമായി എടുത്തില്ല. എന്നാൽ കഴിഞ്ഞ മൂന്നു മാസക്കാലമായി ചോർച്ചയുടെ അളവ് കൂടുകയും കനാലിലൂടെ ഒഴുകിവരുന്ന മുക്കാൽ ഭാഗം വെള്ളവും റോഡിലേക്ക് ഒഴുകിയെത്തുകയും ആ ഭാഗം റോഡ് പൂർണമായി നശിക്കുകയും ചെയ്തു.
ഈ സൈഫൺ പുനർ നിർമിക്കണമെങ്കിൽ 25 മുതൽ 30 ലക്ഷം രൂപ വരെ ചെലവ് ഉണ്ടാകുമെന്നാണ് ഇറിഗേഷൻ അധികൃതർ പറയുന്നത് എന്നാൽ ഈ ചെലവ് വഹിക്കുവാൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ഫണ്ട് ഇല്ല എന്നുകൂടി അവർ അറിയിച്ചു. ഇനിയും സൈഫൺ പുനർ നിർമാണം വൈകിയാൽ റോഡ് പൂർണമായും നശിക്കും.
നിലവിലുള്ള സൈഫൺ 40 കൊല്ലം മുമ്പ് നിർമിച്ചതാണ്. അത് അന്നത്തെ റോഡിന്റെ വിസ്തൃതി അനുസരിച്ചുള്ള രീതിയിലാണ് നിർമിച്ചത്. എന്നാൽ പിന്നീട് റോഡിനു വീതി കൂടുകയും ഇനി നിർമിക്കുമ്പോൾ അതനുസരിച്ച് സൈഫൺ ടാങ്കുകൾ കൂടുതൽ വശങ്ങളിലേക്ക് നീട്ടുകയും അതനുസരിച്ചുള്ള സ്ലാബുകൾ നിർമിക്കുകയും ചെയ്യണം, എന്നാൽ ഒരു വശത്തെ ടാങ്കിനോട് ചേർന്ന് കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ നിലനിൽക്കുന്നതിനാൽ ആവശത്തേക്ക് വീതി കൂട്ടാൻ സാധ്യമല്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
മറുവശത്തേക്ക് മൂന്നു മീറ്റർ എങ്കിലും വീതി കൂട്ടുമ്പോൾ റോഡിന്റെ അലൈൻമെന്റ് തന്നെ മാറ്റം വരും. ഡിസംബറോടുകൂടി വെള്ളം തിരിച്ചു വിടേണ്ട അവസ്ഥ വരുമ്പോൾ മുക്കാൽ ഭാഗം വെള്ളവും പാഴായി പോകുവാനാണ് സാധ്യത.
ഇത് കൂവപ്പടി പഞ്ചായത്തിലെ ആയത്തുപടി, ഒക്കൽ പഞ്ചായത്തിലെ കുന്നേക്കാട്ടുമല, ഒക്കൽ, ആന്റോപുരം , പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ വല്ലം എന്നീ മേഖലകളിലെ കൃഷിയെയും കുടിവെള്ളത്തെയും ബാധിക്കും.
കൂടാതെ അണക്കോലിച്ചിറയുടെ ചാർജിംഗും ഈ പദ്ധതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അണക്കോലി ചിറയിൽ നിന്നും മൈൻ ഇറിഗേഷന്റെ 40 എച്ച്പി വീതമുള്ള രണ്ടു മോട്ടോറുകൾ അണക്കോലി ചിറയിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഇതും ജലമില്ലാതെ നിർത്തേണ്ട അവസ്ഥ വരും. ഈ പ്രദേശങ്ങളിലെ കൃഷിയെയും കുടിവെള്ളത്തെയും ഗണ്യമായി ബാധിക്കും.
നവംബർ 30 നകം സർക്കാരിൽ നിന്നും എത്രയും പെട്ടെന്ന് ഫണ്ട് അനുവദിച്ച് ഈ സൈഫൺ പണിപൂർത്തീകരിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.