ഒത്തുചേരലിൽ തളംകെട്ടിയത് നൊന്പര ഓർമകൾ
1570318
Thursday, June 26, 2025 4:09 AM IST
അടിയന്തരാവസ്ഥക്കാലത്തെ ഭീതിപ്പെടുത്തുന്ന ഓര്‍മകള്‍ പങ്കുവച്ച് രാഷ്ട്രീയ തടവുകാർ
കൊച്ചി: അടിയന്തരാവസ്ഥ കാലത്തെ ക്രൂരപീഡനങ്ങളുടെയും മര്ദനമുറകളുടെയും ഭീതിപ്പെടുത്തുന്ന ഓര്‍മകള്‍ പങ്കുവയ്ക്കുമ്പോള്‍ അവരനുഭവിച്ച ഭീകരാവസ്ഥയുടെ നേര്‍ചിത്രം വാക്കുകളില്‍ നിഴലിക്കുന്നുണ്ടായിരുന്നു. ഭരണകൂടവും പോലീസും ഏല്‍പ്പിച്ച മായാത്ത മുറിപ്പാടുകളെ ഇന്നലെയെന്ന പോലെയാണ് ഓരോരുത്തരും ഓര്‍ത്തെടുത്തത്. ഏറ്റവും ഒടുവില്‍, 50 വര്‍ഷം മുന്‍പത്തെ അടിയന്തരാവസ്ഥയേക്കാളും അതിഭീകരമായ മറ്റൊരു രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ഇന്ന് രാജ്യം എന്ന മുന്നറിയിപ്പോടെയാണ് ഓരോരുത്തരും അനുഭവകഥകള്‍ പറഞ്ഞവസാനിപ്പിച്ചത്.
തമ്പാന് തോമസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ പ്രായാധിക്യത്തെയും അനാരോഗ്യത്തെയും അവഗണിച്ച് ഏഴോളം പേരാണ് അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനെത്തിയത്. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും തൊഴിലാളി പ്രവര്‍ത്തകനുമായ കെ.എന്‍. രവീന്ദ്രനാഥിന്റെ ഇടപ്പള്ളിയിലെ വസതിയായിരുന്നു വേദി. രവീന്ദ്രനാഥിനെ കൂടാതെ സിപിഎം നേതാക്കളായ എം.കെ. കണ്ണന്, കെ.എ. അലി അക്ബര്‍, സോഷ്യലിസ്റ്റ് നേതാക്കളായ തമ്പാന് തോമസ്, എം.ടി. കുര്യന്, കെ.പി. ജോബ്, ജോണ്‍ ജോസഫ് എന്നിവരാണ് തങ്ങളുടെ ജയില്‍ അനുഭവങ്ങള്‍ പങ്കുവച്ചത്.
ജയില്‍വാസം അനുഭവിച്ചില്ലെങ്കിലും അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിന്റെ അനുഭവങ്ങള്‍ പങ്കുവച്ചാണ് പ്രഫ.എം.കെ.സാനു മുഖ്യപ്രഭാഷണം ആരംഭിച്ചത്. ഭരണകൂട ഭീകരതയ്ക്കും അടിച്ചമര്‍ത്തലിനും എതിരായി പ്രസംഗങ്ങളും പ്രകടനങ്ങളുമൊക്കെ നടത്തിയതിനെ തുടര്‍ന്ന് ജോലിക്കുവരെ ഭീഷണി ഉയര്‍ന്നിരുന്നു.
അതിനെ വകവയ്ക്കാതെ പോരാട്ടം തുടര്‍ന്നു. പകരംവീട്ടല്‍ എന്നപോലെ തന്നെ തലശേരിയിലേക്ക് സ്ഥലംമാറ്റി. അവിടെ നടന്ന ഒരു പ്രതിഷേധ യോഗത്തില്‍ പ്രസംഗിക്കവേ പോലീസെത്തി യോഗത്തിലുണ്ടായിരുന്നവരെയെല്ലാം അറസ്റ്റ് ചെയ്തു നീക്കി. അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോഴുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാനാകാത്തതായിരുന്നുവെന്നും സാനു മാഷ് പറഞ്ഞു.
സിപിഎം സംസ്ഥാന സമിതി അംഗം കെ.എന്‍. കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി എസ്.സതീഷ്, സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍.ഗോപിനാഥ്, പി.എന്‍. സീനുലാല്‍, തമ്പാന് തോമസ് ഫൗണ്ടേഷന് സെക്രട്ടറി ടോമി മാത്യു, കൗണ്‍സിലര്‍ ദീപ വര്‍മ, എം.എം. ലോറന്‍സിന്റെ മകന് സജീവ് ലോറന്‍സ്,ഫൗണ്ടേഷന് ഡയറക്ടര്‍മാരായ ജോസഫ് ജൂഡ്, എന്‍.ഡി. പ്രേമചന്ദ്രന്, ജോയ് ശങ്കര്‍, ബാബു തണ്ണിക്കോട് എന്നിവരും പ്രസംഗിച്ചു.
ഭീതിപ്പെടുത്തുന്ന രാത്രി: കെ.എന്‍.രവീന്ദ്രനാഥ്
വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമുള്ളപ്പോഴാണ് രാഷ്ട്രീയ തടവുകാരനായി അറസ്റ്റ് ചെയ്യപ്പെടുന്നത്. ഭീതിപ്പെടുത്തുന്ന രാത്രിയായിരുന്നു അത്. തനിക്കൊപ്പം പ്രവര്‍ത്തിച്ചവരെയെല്ലാം ആ ഒറ്റരാത്രിയില്‍ പോലീസ് വീടുകയറി പിടികൂടി. തന്നെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിക്കുമ്പോള്‍ എം.എം. ലോറന്‍സ് ഞങ്ങള്‍ക്ക് മുന്‍പേ അവിടെ എത്തിയിരുന്നു.
പഴയതിനേക്കാള്‍ ഭീകരം: തമ്പാന് തോമസ്
വന്‍ പോലീസ് സന്നാഹത്തോടെ മരണാസന്നയായ മാതാവിനെ കാണാന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും എത്തിച്ചേര്‍ന്ന സംഭവം വേദനയുള്ള ഓര്‍മയായി തളംകെട്ടിനില്ക്കുന്നു. പരോള്‍ കഴിഞ്ഞു അമ്മയുടെ അടുത്തുനിന്ന് തിരിച്ച് ജയിലില്‍ എത്തുമ്പോഴേക്കും അമ്മയുടെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
പ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമാണ് ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥ. ക്രോണിക് കാപ്പിറ്റിലിസത്തിന്റെ അപകടകരമായ അന്തരീക്ഷം രാജ്യത്ത് ഉയര്‍ന്നുവന്നിരിക്കുന്നു. ഇല്ലാത്ത നേട്ടങ്ങളുടെ കഥപറഞ്ഞ് ഈ അവസ്ഥകളെ മറയ്ക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. അതു തിരിച്ചറിയാനും അതിജീവിക്കാനുള്ള കരുത്ത് യുവത്വം ആര്‍ജിക്കണം.
വിശുദ്ധ കുര്‍ബാനയ്ക്കായി നിരാഹാരം കിടന്നു: എം.ടി. കുര്യന്
മതസ്വാതന്ത്ര്യംപോലും ഹനിക്കുന്നതായിരുന്നു ജയിലിലെ അനുഭവം. ഇന്ദിരാഗാന്ധിയെ കരിങ്കെടികാട്ടിയതിനുള്ള പ്രതികാരമായിരുന്നു അടിയന്തരാവസ്ഥ കാലത്തെ തന്റെ അറസ്റ്റ്. പ്രഖ്യാപനം വന്ന് രണ്ട് ദിവസത്തിനുള്ളിലായിരുന്നു അത്. അന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നില്ല. രണ്ട് ദിവസം പോലീസ് സ്റ്റേഷനില്‍ ക്രൂരപീഡനത്തിന് ഇരയായി. മര്‍ദനത്തില്‍ ഇളകിയ തന്റെ പല്ലുകള്‍ ഇന്നും അതേപടി നിലനിര്‍ത്തി.
പൂജപ്പുര ജയില്‍ അന്ന് എല്ലാവരുടേയും പേടിസ്വപ്നമായിരുന്നു. ഭക്ഷണം നേരെചൊവ്വേ കിട്ടിയിരുന്നില്ല. മതസ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ടു. ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയ്ക്കുള്ള സൗകര്യം ജയിലില്‍ ഒരുക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ജയില്‍ അധികൃതര്‍ അവഗണിച്ചു. തുടര്‍ന്ന് ഞങ്ങള്‍ ചിലര്‍ മരണംവരെ നിരാഹാരം ആരംഭിച്ചു. ഒടുവില്‍ ജയില്‍ അധികൃതര്‍ക്ക് മുട്ടുമടക്കേണ്ടിവന്നു.