എൽഇഡി ലൈറ്റുകൾ കത്തുന്നില്ല: പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു
1570328
Thursday, June 26, 2025 4:23 AM IST
ഫോർട്ടുകൊച്ചി: കൊച്ചിയിൽ സിഎസ്എംഎൽ സ്ഥാപിച്ച എൽഇഡി ലൈറ്റുകളിൽ കേടായവ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് സിഎസ്എംഎൽ ഓഫീസിനകത്ത് യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം.
സിഎസ്എംഎൽ പദ്ധതിയിൽ ഉൾപ്പെടുത്തി 40 കോടി രൂപ ചിലവഴിച്ച് നഗരത്തിൽ സ്ഥാപിച്ച എൽഇഡി ലൈറ്റുകൾ കേടായത് നന്നാക്കുന്നതിന് പരിപാലന ചുമതല നൽകാത്തതിനാൽ ഇവ നന്നാക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ല.
കേടായ ലൈറ്റുകൾ ഓട്ടോമാറ്റഡ് സംവിധാനത്തിലൂടെ 48 മണിക്കുറിനകം നന്നാക്കുന്നതിനാണ് എഗ്രിമെന്റുള്ളത്. മാസങ്ങളായി കൗൺസിലർമാർ കേടായ ലൈറ്റുകളുടെ പോസ്റ്റ് നമ്പർ അടക്കം നൽകിയിട്ടും ഒരു നടപടിയുമില്ലെന്ന് കൗൺസിലർമാർ പറയുന്നു.
കരാർ കമ്പനി പുതിയതായി സ്ഥാപിച്ച ലൈറ്റുകൾ മാറ്റിയ നാൾമുതൽ തെളിയാതിരുന്നിട്ടും അറ്റകുറ്റപ്പണി ചെയ്യുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ലൈറ്റ് തെളിയിക്കുന്നില്ല എന്ന പരാതി കൗൺസിലിൽ പരാതി ഉയർന്നിട്ടും മേയർ നടപടി സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ കുറ്റപ്പെടുത്തി.
പ്രതിഷേധത്തെ തുടർന്ന് സിഎസ്എംഎൽ മാനേജർ ക്ലിപ്സനുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ലൈറ്റുകൾ ഉടൻ തെളിയിക്കാനുള്ള നടപടി സ്വീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്കി. ഇതേത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, പാർലെമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ, അഡ്വ. വി.കെ. മിനിമോൾ, സീന ടീച്ചർ, മാലിനി കുറുപ്പ്, ലൈല ദാസ്, സക്കീർ തമ്മനം, എ.ആർ. പത്മദാസ്, അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ,ശാന്ത ടീച്ചർ, മിന്ന വിവേര, സോണി ജോസഫ് എന്നിവരാണ് പ്രതിഷേധിച്ചത്.