കെ.ജെ. ഷൈനിന്റെ പരാതിയിൽ കേസ്; മൊഴിയെടുത്ത് സൈബർ പോലീസ്
1593133
Saturday, September 20, 2025 4:53 AM IST
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തിനും അപവാദ പ്രചാരണങ്ങള്‍ക്കുമെതിരെ സിപിഎം വനിതാ നേതാവ് കെ.ജെ.ഷൈന്‍ നല്കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് മൊഴി രേഖപ്പെടുത്തി. ഷൈനിന്റെ നോർത്ത് പറവൂരിലെ വീട്ടിലെത്തിയ പോലീസ് ഒരു മണിക്കൂറിലേറെ സമയമെടുത്താണ് വിശദമായ മൊഴി രേഖപ്പെടുത്തിയത്.
വ്യാപകമായ സൈബര്‍ ആക്രമണവും അപവാദ പ്രചാരണവും നേരിടുന്നതായി ചൂണ്ടിക്കാട്ടി ഷൈന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ഡിജിപി, വനിതാ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്ത ശേഷം റൂറല്‍ ജില്ലാ സൈബര്‍ പോലീസ് കേസെടുത്തത്.
വനിതാ പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുക്കൽ. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപ കമന്റുകളുടെ സ്ക്രീൻ ഷോട്ടുകൾ, യു ട്യൂബ് ലിങ്കുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും പോലീസിന് കൈമാറിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകള്‍, ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടുള്ള വാർത്ത പ്രസിദ്ധീകരിച്ചവരും യുട്യൂബ് ചാനലും കോൺഗ്രസ് അനുകൂല വെബ്പോർട്ടലും വ്യക്തിഗത സാമൂഹിക മാധ്യമ അക്കൗണ്ടുകളുമാണ് പ്രതിസ്ഥാനത്ത്.
സി.കെ. ഗോപാലകൃഷ്ണന് എന്നയാളുടെ ഫേസ്ബുക്ക് പേജിലാണ് ആദ്യമായി പോസ്റ്റ് പ്രത്യക്ഷപ്പെട്ടതെന്നും ഇയാള്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും സൈബര്‍ വിംഗ് ചുമതലക്കാരനുമാണെന്നും ഷൈനിന്റെ ഭര്‍ത്താവ് ആരോപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസുമായി ബന്ധമുള്ള നിരവധി വ്യക്തികള്‍ ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ടെന്നും ഉന്നത നേതാക്കളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബില്‍ മറ്റൊരാള്‍ ഇട്ട ലിങ്ക് പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് അറിയാതെ തനിക്കെതിരെ ആരോപണം ഉയരില്ല: കെ.ജെ. ഷൈന്‍
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് തനിക്കെതിരെ കോണ്‍ഗ്രസ് അപവാദ പ്രചാരണം നടത്തുന്നതെന്ന് സിപിഎം വനിതാ നേതാവ് കെ.ജെ. ഷൈന്‍. പ്രതിപക്ഷനേതാവ് അറിയാതെ തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉയരില്ല. കോണ്‍ഗ്രസിന്റെ നിസഹായാവസ്ഥയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും കെ.ജെ. ഷൈന്‍ പറഞ്ഞു.
കഴിഞ്ഞദിവസം പൊതുപരിപാടിക്കിടെ ഒരു ബോംബ് വരുന്നുണ്ടെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പറഞ്ഞിരുന്നു. എന്ത് കേട്ടാലും ധൈര്യമായി ഇരുന്നോളണം. തന്നെയും എംഎല്‍എയും ചേര്‍ത്തുള്ള വാര്‍ത്തയാണെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനുപിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ തന്റെ പേരെടുത്ത് പറയാതിരുന്നതുകൊണ്ട് പരാതി നല്‍കിയില്ല. പിന്നീട് കടുത്ത സൈബര്‍ ആക്രമണം തനിക്ക് നേരിട്ടതോടെയാണ് പരാതി നല്‍കിയത്. സാംസ്കാരിക പ്രവര്ത്തകന് എന്നറിയപ്പെടുന്ന കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ഗോപാലകൃഷ്ണന് എന്നയാളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കഥ ആദ്യം പ്രചരിച്ചത്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന് അറിയാതെ ഇതൊന്നും നടക്കില്ലെന്ന ബോധ്യം തനിക്കുണ്ട്. സ്ത്രീ വിരുദ്ധമായ മൂല്യബോധവും സ്ത്രീകളെക്കുറിച്ച് ലൈംഗികമായി അപവാദം പറഞ്ഞാല്‍ ആത്മരതിയും കിട്ടുന്ന കുറച്ച് ആളുകളുണ്ട്. വലതുപക്ഷ രാഷ്ട്രീയത്തില്‍ നിന്നാണ് ഈ പ്രചാരണം വന്നതെന്ന് ഉറപ്പാണ്. സ്ത്രീകള്‍ ഇനിയും പൊതുരംഗത്തേക്ക് വരണം. അപവാദ പ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ലെന്നും കെ.ജെ. ഷൈന്‍ പറഞ്ഞു.