കല്യാണ് ജ്വല്ലേഴ്സിന്റെ ആരോഗ്യരംഗത്തെ ഇടപെടൽ നാടിന് ഉപകാരപ്രദം: മുഖ്യമന്ത്രി
Sunday, October 12, 2025 1:31 AM IST
തൃശൂർ: വിവിധ മേഖലകളിൽ സാമൂഹികപ്രതിബദ്ധതയുള്ള ദൗത്യങ്ങൾക്കു സദാ സന്നദ്ധരായ കല്യാണ് ജ്വല്ലേഴ്സിന്റെ ആരോഗ്യരംഗത്തുള്ള ഇടപെടൽ നാടിന് ഏറ്റവും ഉപകാരപ്രദമായ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കല്യാണ് ജ്വല്ലേഴ്സ് ഫൗണ്ടേഷന്റെ ഡയാലിസിസ് സെന്റർ തൃശൂർ മുതുവറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് ഏറ്റവും ഗുണകരമായ കാര്യമാണ് കല്യാണ് ജ്വല്ലേഴ്സ് ഡയാലിസിസ് സെന്റർ. നാടിന്റെ സാന്പത്തിക വ്യാവസായിക പുരോഗതിയിൽ ഗണ്യമായ സംഭാവന നല്കിയ കല്യാണ് ജ്വല്ലേഴ്സിന്റെ സാമൂഹികപ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണിത്.
വൃക്ക സംബന്ധമായ അസുഖങ്ങൾ വർധിച്ചുവരികയാണിപ്പോൾ. ഇന്നു ധാരാളം ഡയാലിസിസ് രോഗികൾ നാട്ടിലുണ്ട്. ഡയാലിസിസിനു വലിയ ചെലവുവരുന്നുമുണ്ട്. അതിനു പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്കു സഹായകരമായ ഒന്നായി കല്യാണ് ജ്വല്ലേഴ്സ് ഡയാലിസിസ് സെന്റർ മാറുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
കല്യാണ് ജ്വല്ലേഴ്സ് ചെയർമാൻ വിനോദ് റായ്, മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, സ്വതന്ത്ര ഡയറക്ടർമാരായ എ.ഡി.എം. ചാവലി, സി.ആർ. രാജഗോപാൽ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ടി.എസ്. അനന്തരാമൻ (കല്യാണ് വസ്ത്രാലയ), ടി.എസ്. പട്ടാഭിരാമൻ (കല്യാണ് സിൽക്സ്), ടി.എസ്. ബലരാമൻ (കല്യാണ് എന്റർപ്രൈസ്സ് ), ടി.എസ്. രാമചന്ദ്രൻ (കല്യാണ് സാരീസ്), ആർ. കാർത്തിക് (കല്യാണ് ഡെവലപ്പേഴ്സ്) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വ്യക്തിപരമായ നിലയിൽ അനേകം പേരെ ചികിത്സയ്ക്കു സഹായിച്ചിട്ടുണ്ടെന്നും അന്നൊക്കെ അവരും കുടുംബാംഗങ്ങളും നേരിടുന്ന വെല്ലുവിളികളും വേദനയും നേരിട്ടറിഞ്ഞിട്ടുണ്ടെന്നും കല്യാണ് ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ആ അനുഭവങ്ങളാണ് ഡയാലിസിസ് സെന്റർ ആരംഭിക്കാൻ പ്രേരണയായത്.12.5 കോടി രൂപ ചെലവിട്ടാണ് ഈ ചികിത്സാകേന്ദ്രം സ്ഥാപിച്ചത്.
14 ഡയാലിസിസ് മെഷീനുകൾ സെന്ററിലുണ്ടാകും. സാന്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കായി സൗജന്യ ഡയാലിസിസും ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനാണ് സെന്ററിന്റെ പരിപാലന ചുമതല.