കണമലയിലെ ശല്യക്കാരൻ ആനയെ തുരത്തണമെന്ന് പോലീസ് റിപ്പോർട്ട്
1577199
Sunday, July 20, 2025 2:46 AM IST
കണമല: പമ്പാവാലി, മൂക്കൻപെട്ടി, പത്തേക്കർ, കീരിത്തോട് ഭാഗങ്ങളിൽ ദിവസങ്ങളായി കൃഷി നശിപ്പിച്ച് ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാട്ടാനയെ കാടിനുള്ളിലേക്ക് വനംവകുപ്പ് ഇടപെട്ട് തുരത്തിയില്ലെങ്കിൽ അത്യാഹിത സംഭവങ്ങൾ ഉണ്ടായേക്കാമെന്ന് പോലീസ്. ഈ ആനയ്ക്ക് ആരൊക്കെയോ ചക്ക ഉൾപ്പെടെ ഭക്ഷണം ഉപ്പ് ചേർത്ത് നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഭക്ഷണം കിട്ടുന്നതുകൊണ്ടാണ് മൂക്കൻപെട്ടി ഭാഗത്ത് ആന ചുറ്റിത്തിരിയുന്നത്.
ആനയെ തുരത്താൻ കഴിയുന്നില്ലെങ്കിൽ അതിന് സഹായിക്കുന്ന ഗർജനം പോലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നത് ഉൾപ്പെടെ ശാസ്ത്രീയമായ മാർഗങ്ങൾ ഉപയോഗിക്കാൻ വനംവകുപ്പിനോട് നിർദേശിക്കുന്നത് പരിഗണിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലാ പോലീസ് മേധാവിക്കാണ് ഇത് സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് പോലീസ് സ്പെഷൽ ബ്രാഞ്ച് വിഭാഗം നൽകിയത്.
കാളകെട്ടി, പത്തേക്കർ, അരുവിക്കൽ ഭാഗങ്ങളിലാണ് ഇപ്പോൾ ഈ ആനയുടെ സാന്നിധ്യമുള്ളത്. ഈ ഭാഗത്ത് നിലവിൽ സോളാർ ഫെൻസിംഗ് വേലികൾ ഉണ്ടെങ്കിലും പ്രവർത്തനരഹിതമാണ്.
ചില ഭാഗത്ത് ഫെൻസിംഗ് ഇല്ല. ഇതുവഴിയാണ് ആനയുടെ വരവ്. വൈദ്യുതിലൈനും പോസ്റ്റും തകർത്ത് കഴിഞ്ഞയിടെ ആന പ്രദേശത്തെ വീടിന് മുന്നിൽ വരെയെത്തി. ഈ വർഷം മാർച്ചിൽ കുട്ടിയാനയും ഒറ്റക്കൊമ്പനും കണമല, പാറക്കടവ് പ്രദേശങ്ങളിൽ ദിവസങ്ങളോളം കൃഷി നശിപ്പിച്ചിരുന്നു.
ഫെൻസിംഗ് ചാർജ് ചെയ്യണം
കാട് വെട്ടിയാൽ ഫെൻസിംഗ് ചാർജ് ചെയ്യാമെന്ന് വനംവകുപ്പ് നൽകിയ ഉറപ്പിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വേലികളുടെ ഇടയിൽ വളർന്ന കാടുകൾ നാട്ടുകാർ വെട്ടിമാറ്റിയിരുന്നു. എന്നാൽ ചാർജ് ചെയ്യാൻ വനംവകുപ്പ് തയാറായില്ല. തുടർന്ന് വീണ്ടും കാട് വളർന്നത് ഒരാഴ്ച മുമ്പ് നാട്ടുകാർ ചേർന്ന് ശ്രമദാനം നടത്തി നീക്കിയിരുന്നു. ഇതിനുശേഷം ഫെൻസിംഗ് ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലാ ഫോറസ്റ്റ് ഓഫീസർക്ക് നിവേദനം നൽകിയിട്ട് നടപടി ഉണ്ടാകാതെ വന്നതോടെ വനംമന്ത്രിക്കു പൊതുപ്രവർത്തകൻ എഴുപ്ലാക്കൽ ബെന്നി പരാതി നൽകിയിരുന്നു.
ഈ പരാതി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് കൈമാറിയെന്ന് വനംമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചതിന് പിന്നാലെ വൈകാതെ ചാർജ് ചെയ്യാമെന്ന് ഡിഎഫ്ഒ ബെന്നിയെ വിളിച്ചറിയിച്ചിരുന്നു. നശിച്ച ബാറ്ററികൾ മാറ്റി പുതിയവ വാങ്ങുന്നതിനും അറ്റകുറ്റപ്പണികൾക്കും ഫണ്ട് ഇല്ലെന്നാണ് വനപാലകർ ഫെൻസിംഗ് ചാർജ് ചെയ്യാൻ വൈകുന്നതിന് കാരണമായി നാട്ടുകാരോട് പറയുന്നത്.
പലരും നാട് വിടുന്നു
കഴിഞ്ഞ അഞ്ചു വർഷമായി പമ്പാവാലി മേഖലയിൽ കാട്ടാനകളുടെ ശല്യം വർധിച്ചെന്നാണ് കണക്കുകൾ. കഴിഞ്ഞ വർഷം ഏപ്രിലിൽ കാട്ടാനയുടെ ആക്രമണത്തിൽ തുലാപ്പള്ളിയിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടതാണ്. ആന, പന്നി, പോത്ത്, കുരങ്ങ്, മലയണ്ണാൻ എന്നിവയാണ് കാട്ടിൽനിന്നു നാട്ടിലേക്ക് കൂടുതലായി എത്തി കൃഷി നശിപ്പിക്കുന്നത്. വന്യജീവികളെ പേടിച്ച് വീടും സ്ഥലവും ഉപജീവനവും ഉപേക്ഷിച്ച് ഒട്ടേറെ കുടുംബങ്ങളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി നാടു വിടുന്നത്. കൃഷി നിർത്തിയവരുടെ എണ്ണം ഇതിലുമേറെയാണ്.
മൂക്കൻപെട്ടി വനാതിർത്തിയിലുള്ള മൂന്ന് ഏക്കർ സ്ഥലവും വീടുമുണ്ടായിരുന്ന ചെങ്കോട്ടയിൽ ഷൈൻ ചാക്കോയും കുടുംബവും വന്യമൃഗഭീഷണിമൂലം ഇപ്പോൾ എരുമേലി കാരിത്തോട് ഭാഗത്താണ് താമസിക്കുന്നത്. മൂന്നു വർഷമായി മൂക്കൻപെട്ടിയിലെ സ്ഥലത്തുള്ള റബർ മരങ്ങൾ ടാപ്പ് ചെയ്തിട്ടില്ലെന്നും പേടി കൊണ്ട് അങ്ങോട്ട് വല്ലപ്പോഴുമാണ് പോകുന്നതെന്നും കൃഷി നിലച്ചതുമൂലം പറമ്പിൽ വളർന്ന കാട് വെട്ടിനീക്കണമെങ്കിൽ കുറഞ്ഞത് അര ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നും കാട്ടാനശല്യം സംബന്ധിച്ച പോലീസിന്റെ അന്വേഷണത്തിൽ ഷൈൻ ചാക്കോ അറിയിച്ചു.
വലിയ തോതിൽ കാട് വളർന്നു
വന്യജീവികൾ തുടർച്ചയായി കൃഷി നശിപ്പിക്കുന്നതുമൂലം ഒട്ടേറെ പറമ്പുകളിൽ വർഷങ്ങളായി കൃഷി നിലച്ചതോടെ വലിയ തോതിൽ കാട് വളർന്നുനിൽക്കുകയാണ്. ചില പറമ്പുകൾ വനത്തിന്റെ പ്രതീതിയിലായി. കൃഷിയാണ് മിക്കവർക്കും ഏക വരുമാനം. ഇത് നിലച്ചതോടെ കാട് വെട്ടാൻ സാമ്പത്തികപ്രയാസം നേരിടുകയാണ്. ജനകീയ സമിതിയും പഞ്ചായത്തുവക ധനസഹായവും ഉണ്ടെങ്കിൽ കാടുകൾ വെട്ടിത്തെളിക്കാൻ കഴിയും.
കാളകെട്ടി മുതൽ കോരുത്തോട് വരെയുള്ള റോഡിലെ വനപാതയിൽ ഫെൻസിംഗ് വച്ചത് അശാസ്ത്രീയമാണെന്ന് നാട്ടുകാർ പറയുന്നു. രണ്ട് വനമേഖലകൾക്ക് ഇടയിലൂടെയാണ് റോഡ് കടന്നുപോകുന്നത്. റോഡിന്റെ താഴ്ഭാഗം അഴുതാ നദിയും ശബരിമല വനവുമാണ്. റോഡിന്റെ എതിർവശം കോയിക്കക്കാവിൽനിന്നു തുടങ്ങുന്ന ശബരിമല തീർഥാടന കാനനപാതയാണ്.
ഫെൻസിംഗ് വച്ചത് റോഡിനോട് ചേർന്ന് അഴുതയാറിന്റെ ഭാഗത്താണ്. ഇതുമൂലം ആനകൾ മൂക്കൻപെട്ടി, കോയിക്കക്കാവ്, തുമരംപാറ, എലിവാലിക്കര, കൊപ്പം പ്രദേശങ്ങളിലേക്കാണ് എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ഫെൻസിംഗ് എതിർ ദിശയിൽ സ്ഥാപിച്ചാൽ ആനകൾ ശബരിമല വനത്തിലാകുമെന്നാണ് നാട്ടുകാർ പറയുന്നത്.