ബലഹീന കെട്ടിടങ്ങളുടെ വിവരം നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം
Wednesday, August 6, 2025 1:38 AM IST
തിരുവനന്തപുരം: സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുണ്ടെങ്കിൽ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം മുഖ്യമന്ത്രി നൽകിയത്.
പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേർതിരിച്ച് നൽകണം. അവധിദിവസങ്ങൾക്കു മുൻഗണന നൽകി സ്കൂൾ കെട്ടിടം പൊളിക്കണം. പൊളിച്ചുമാറ്റിയ സ്കൂൾ കെട്ടിടങ്ങൾ പണിയും വരെ ക്ലാസ് നടത്താൻ തദ്ദേശ സ്ഥാപനങ്ങളും പിടിഎയും വിദ്യാഭ്യാസ വകുപ്പും പകരം സംവിധാനം കണ്ടെത്തണം. അണ് എയ്ഡഡ് സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ഇതോടൊപ്പം നടത്താനും മുഖ്യമന്ത്രി നിർദേശിച്ചു.
അപകടാവസ്ഥയിലുള്ള പൊതുകെട്ടിടങ്ങളുടെ വിശദാംശം രേഖപ്പെടുത്താൻ സോഫ്റ്റ്വേർ ഉണ്ടാക്കും. ഇലക്ട്രിക് കാര്യങ്ങൾ പരിശോധിക്കാൻ ചീഫ് ഇലക്ട്രിക്കൽ ഓഫീസർ, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ എൻജിനിയർമാർ തുടങ്ങിയവർ ചേർന്ന പരിശോധനാ സംവിധാനം ഏർപ്പെടുത്താനും നിർദേശിച്ചു.
മന്ത്രിമാരായ കെ. രാജൻ, കെ.എൻ. ബാലഗോപാൽ, പി.എ. മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് അടക്കമുള്ള ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.