കേരളം ഞെട്ടുന്ന വാര്‍ത്ത ഉടന്‍ പുറത്തുവരും: വി.ഡി. സതീശന്
Wednesday, August 27, 2025 2:22 AM IST
കോഴിക്കോട്: കേരളം ഞെട്ടുന്ന വാർത്ത ഉടന്‍ പുറത്തുവരാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎമ്മുകാർ അധികം കളിക്കരുതെന്നും ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
"ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്. വരാനുണ്ട്. കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട'- സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പിനു മുന്‍പ് അക്കാര്യം പുറത്തുവരുമോയെന്ന ചോദ്യത്തിന്, തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോയെന്നും അത്രയും ദിവസം ഒരു കാര്യം പറയാതെ പോകാൻ കഴിയുമോ എന്നും വി.ഡി. സതീശൻ മറുപടി നൽകി.
കന്റോൺമെന്റ് ഹൗസിലേക്കു കാളയുമായി പ്രതിഷേധം നടത്തിയ ബിജെപി പ്രവർത്തകർ കാളയെ പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണമെന്ന് സതീശന് പറഞ്ഞു. ആ കാളയെ കളയരുത്. മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസംതന്നെ അതിനെകൊണ്ട് ബിജെപിക്ക് ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്കു പ്രകടനം നടത്തേണ്ട സ്ഥിതി ഉടനെയുണ്ടാകും- സതീശൻ പറഞ്ഞു.
ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡിലെ കോൺഗ്രസ് അംഗം എസ്. ശ്രീജയുടെ ആത്മഹത്യയിൽ സിപിഎമ്മിനു പങ്കുണ്ടെന്നുപ്രതിപക്ഷ നേതാവ് ആരോപിച്ചു. സാമ്പത്തിക ബാധ്യതയുള്ളവരെ പൊതുയോഗം നടത്തി സിപിഎം അധിക്ഷേപിക്കുകയാണ്.
സ്ത്രീകളെ അധിക്ഷേപിക്കുന്ന പാർട്ടിയായി സിപിഎം മാറി. യോഗം വിളിച്ച് അധിക്ഷേപിച്ചതിനാലാണ് ശ്രീജ ആത്മഹത്യ ചെയ്തത്. ആരോപണവിധേയർക്കെതിരേ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കോൺഗ്രസ് സംഘടനാ നടപടി സ്വീകരിച്ചു. ഹൃദയവേദനയോടെയാണ് രാഹുലിനെതിരേ സംഘടനാപരമായ നടപടി എടുത്തത്. സ്ത്രീപക്ഷ നിലപാടാണു കോൺഗ്രസ് സ്വീകരിച്ചത്. രാഹുലുമായി ബന്ധപ്പെട്ട വിഷയം അവസാനിച്ചു. ഇതിൽ ഇനിയൊരു ചർച്ചയുമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.