അനധികൃത സ്വത്തുസമ്പാദന കേസിൽ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ നടപടി; അജിത്കുമാര്‍ അപ്പീല്‍ നല്കി
Tuesday, August 26, 2025 1:50 AM IST
കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി തള്ളിയതിനെതിരേ എഡിജിപി എം.ആര്. അജിത്കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
സ്വകാര്യ അന്യായത്തിന്മേല് ഇത്തരമൊരു ഉത്തരവുണ്ടായത് സുപ്രീംകോടതി ഉത്തരവുകളുടെയടക്കം ലംഘനമാണെന്നാരോപിച്ചാണു അജിത്കുമാറിന്റെ ഹര്‍ജി. അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്കിയ അന്വേഷണറിപ്പോര്‍ട്ട് തള്ളി സര്‍ക്കാരിനെയടക്കം വിമര്‍ശിച്ച് പരാതിയിന്മേല് തുടര്‍നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ശരിയായി വായിക്കുകയോ മനസിലാക്കുകയോ ചെയ്യാതെയാണു വിജിലന്‍സ് റിപ്പോര്‍ട്ട് പ്രത്യേക കോടതി നിയമവിരുദ്ധമായി തള്ളിക്കളഞ്ഞതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിരുന്ന രേഖകള്‍ കോടതി പരിശോധിക്കുകപോലും ചെയ്തിട്ടില്ല.
ഒരു എംഎല്‍എ മാധ്യമങ്ങളിലൂടെ നടത്തിയ ആരോപണങ്ങള്‍ തന്നെയാണ് സ്വകാര്യ അന്യായമായി പരാതിക്കാരന് നല്‍കിയത്. ആരോപണങ്ങളടങ്ങിയ ഡിവിഡി മാത്രമാണു പരാതിക്കൊപ്പം നല്‍കിയിരുന്നത്. വിശ്വസനീയവും മതിയായതുമായ മറ്റു തെളിവുകളൊന്നും ഹാജരാക്കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ പരാതി കോടതി തള്ളിക്കളയുകയാണു വേണ്ടിയിരുന്നത്.
സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അന്വേഷണം നടത്തുകയും എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അടിസ്ഥാനരഹിതമാണെന്നും കണ്ടെത്തുകയും ചെയ്തിരുന്നു.
എംഎല്‍എയില്‍നിന്ന് മൊഴിയെടുത്തും രേഖകള്‍ സ്വീകരിച്ചും നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് തുടരന്വേഷണം വേണ്ടതില്ലെന്നു റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, ഇതു പരിഗണിക്കാതെ ആരോപണത്തിന്റെ മെറിറ്റിനെക്കുറിച്ചും അന്വേഷണത്തിന്റെ സ്വഭാവത്തെക്കുറിച്ചും സംശയകരമായി പരാമര്‍ശിച്ച് തുടര്‍നടപടികള്‍ക്കു വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നുവെന്നും അതിനാല്‍ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആവശ്യം.