ട്രെയിനുകളിലെ പ്രധാന പ്രശ്നം; ശുചിത്വമില്ലായ്മയെന്ന് ഓഡിറ്റ് റിപ്പോർട്ട്
Tuesday, August 26, 2025 1:50 AM IST
എസ്.ആർ. സുധീർകുമാർ
പരവൂർ (കൊല്ലം): ദീർഘദൂര ട്രെയിനുകളിൽ യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നം ശുചിത്വമില്ലായ്മയെന്ന് സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ട്. ശ്വാസം മുട്ടുന്ന ടോയ്ലെറ്റുകൾ, വൃത്തിഹീനമായ വാഷ് ബേസിനുകൾ, വെള്ളത്തിന്റെ അഭാവം, കോച്ചുകളുടെ ഉൾവശത്തെ മാലിന്യങ്ങൾ എന്നിവയാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
റിപ്പോർട്ട് പ്രകാരം 40 ശതമാനം യാത്രക്കാരും സ്ലീപ്പർ കോച്ചുകൾ അടക്കമുള്ളവയിലെ ടോയ്ലെറ്റ് ശുചിത്വത്തിൽ അതൃപ്തരാണ്. 50 ശതമാനം യാത്രക്കാർ ഓൺ ബോർഡ് ഹൗസ് കീപ്പിംഗിലും ഒട്ടും തൃപ്തരല്ല. റെയിൽവേയുടെ 16 സോണുകളിൽനിന്നുള്ള തെരഞ്ഞെടുത്ത 96 ട്രെയിനുകളിലെ 2,426 ഓൺ ബോർഡ് യാത്രക്കാരിൽ നടത്തിയ വിശദമായ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകൾ.
‘ദീർഘദൂര ട്രെയിനുകളിലെ ശുചിത്വം’ എന്ന തലക്കെട്ടിൽ ഈ റിപ്പോർട്ട് അടുത്തിടെയാണ് സിഎജി റെയിൽവേ മന്ത്രാലയത്തിനു കൈമാറിയത്. ദീർഘദൂര ട്രെയിനുകളിലെ നിലവാരമില്ലാത്ത അറ്റകുറ്റപ്പണികളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ശുചിതമില്ലായ്മ സംബന്ധിച്ച പരാതികളിൽ അധികൃതരുടെ സമയബന്ധിതമായ ഇടപെടലുകൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. 89 ശതമാനം പരാതികളും നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രതികരണ ശേഷിയെ റിപ്പോർട്ടിൽ പ്രശംസിക്കുന്നുമുണ്ട്.
ദീർഘദൂര ട്രെയിനുകളിലെ ശുചിത്വ സാഹചര്യങ്ങൾ മോശമാകുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളായി റിപ്പോർട്ടിൽ പറയുന്നത് മാനവ ശേഷിയുടെയും ക്ലീനിംഗ് ഉപകരണങ്ങളുടെയും അപര്യാപ്തതകളാണ്. ഇക്കാര്യത്തിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ മോശവും ക്രമരഹിതവുമായ നിരീക്ഷണവും മറ്റൊരു കാരണമായി റിപ്പോർട്ടിൽ എടുത്തുപറയുന്നുമുണ്ട്.
എസി കോച്ചുകളിലെ ബയോ ടോയ്ലറ്റുകൾ നോൺ എസി കോച്ചുകളേക്കാൾ മികച്ച അവസ്ഥയിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശുചിത്വമില്ലായ്മയുടെ കാര്യത്തിൽ ഈസ്റ്റ് കോസ്റ്റ്, വെസ്റ്റേൺ, ഈസ്റ്റേൺ എന്നീ റെയിൽവേ സോണുകളിൽ യാത്രക്കാരുടെ അതൃപ്തി 50 ശതമാനത്തിനു മുകളിലാണ്.
ബയോ ടോയ്ലെറ്റുകളുടെ ശരിയായ ഉപയോഗം സംബന്ധിച്ച് യാത്രക്കാരിൽ വ്യക്തമായ അവബോധം വളർത്തുന്നതിനു പ്രത്യേക ശ്രമങ്ങൾ അടിയന്തരമായി നടത്തണമെന്ന ശിപാർശയും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ വർഷം മാത്രം ട്രെയിൻ ടോയ്ലെറ്റുകളിലെയും വാഷ് ബേസിനുകളിലെയും ജലക്ഷാമം സംബന്ധിച്ച് ഒരു ലക്ഷത്തിലധികം പരാതികൾ റെയിൽ മദദ് ആപ്പ് വഴി രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
ഇതിനു പരിഹാരം കാണാൻ ദീർഘദൂര ട്രെയിനുകളിലും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷനുകളിലും വഴിമധ്യേ വെള്ളം നിറയ്ക്കാൻ സമയബന്ധിത ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും സിഎജിയുടെ ശിപാർശയിലുണ്ട്.
യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും റിപ്പോർട്ടിൽ പങ്കുവയ്ക്കുന്നു. ഡൽഹി-അഹമ്മദാബാദ് സ്വർണജയന്തി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അറ്റൻഡർ ബലാത്സംഗം ചെയ്തത് അടക്കം നിരവധി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നിട്ടും ട്രെയിനുകളിൽ വിന്യസിച്ചിരിക്കുന്ന കരാർ ജീവനക്കാരുടെ പോലീസ് പരിശോധനാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ സോണൽ തല അധികാരികൾ പരാജയപ്പെട്ടതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഇതിന്റെ കാരണം അന്വേഷിക്കണമെന്നും സിഎജിയുടെ നിർദേശത്തിലുണ്ട്.