എഡിജിപി അജിത്കുമാറിനെ രക്ഷിക്കാൻ അസാധാരണ നടപടിയുമായി സർക്കാർ
Tuesday, August 26, 2025 1:50 AM IST
തിരുവനന്തപുരം: പൂരം കലക്കൽ വിവാദത്തിൽ കുറ്റാരോപിതനായ എഡിജിപി എം.ആർ. അജിത് കുമാറിനെ സംരക്ഷിക്കാൻ അസാധാരണ നടപടിയുമായി സംസ്ഥാന സർക്കാർ.
പൂരം കലക്കലിൽ മുൻ പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് നൽകിയ റിപ്പോർട്ടും എഡിജിപി പി. വിജയന്റെ പരാതിയിന്മേലുള്ള ഡിജിപിയുടെ റിപ്പോർട്ടും മടക്കി അയച്ചു.
പൂരം കലക്കലിൽ എഡിജിപിക്ക് വീഴ്ച പറ്റിയെന്നുള്ള റിപ്പോർട്ടാണ് സർക്കാർ മടക്കിയത്. ഇപ്പോഴത്തെ പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനോടു വിഷയങ്ങൾ പരിശോധിച്ച് പുതിയ അഭിപ്രായം അറിയിക്കണമെന്നാ വശ്യപ്പെട്ടാണ് റിപ്പോർട്ടുകൾ മടക്കിയിരിക്കുന്നത്.
സംസ്ഥാന പോലീസ് മേധാവിയായിരുന്ന മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അന്വേഷിച്ച് നൽകിയ റിപ്പോർട്ടുകൾ മടക്കുക എന്ന അസാധാരണ നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
അനധികൃത സ്വത്ത് സന്പാദനവുമായി ബന്ധപ്പെട്ട കേസിൽ അജിത്കുമാറിന് വിജിലൻസ് ക്ലീൻചിറ്റ് നൽകിയതിനു പിന്നാലെയാണ് സർക്കാരിന്റെ ഭാഗത്തും നിന്നും വീണ്ടും അജിത് കുമാറിനെ സംരക്ഷിക്കുന്ന നടപടിയുണ്ടായിരിക്കുന്നത്.
അതേസമയം, അനധികൃത സ്വത്തുസന്പാദനവുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് സമർപ്പിച്ച ക്ലീൻചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി വിധിക്കെതിരേ അജിത്കുമാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു.
ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരായ പരാമർശം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും അപ്പീൽ നൽകാനിരിക്കുകയാണ്. ക്ലീൻ ചിറ്റ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും മുൻപ് മുഖ്യമന്ത്രി അംഗീകരിച്ചതിനെ കോടതി വിമർശിച്ചിരുന്നു. ഈ പരാമർശം ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകുക.