ഉറങ്ങിക്കിടന്ന ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതിക്ക് മരണം വരെ കഠിനതടവ്
Tuesday, August 26, 2025 1:50 AM IST
കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങുകയായിരുന്ന ഒന്‍പതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ കര്‍ണാടക സ്വദേശിക്കു മരണം വരെ കഠിനതടവ്. കുടക് നപ്പോക്ക് സ്വദേശി പി.എ. സലീമിനെയാണ് (40) ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. 2,71,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പീഡനത്തിനിരയായ കുട്ടിയില്‍നിന്നു കവര്‍ന്ന കമ്മല്‍ വില്ക്കാന് സഹായിച്ച പ്രതിയുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ കൂത്തുപറമ്പ് സ്വദേശിനി സുഹൈബയെ (21) തിങ്കളാഴ്ച കോടതി പിരിയുംവരെ തടവിനും 1,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
വീട്ടില്‍ അതിക്രമിച്ചു കയറല്‍, തട്ടിക്കൊണ്ടുപോകല്‍, പീഡിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകല്‍, കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തല്‍, തടഞ്ഞുനിര്‍ത്തല്‍, കവര്‍ച്ച, 12 വയസിനു താഴെയുള്ള കുട്ടിയെ പീഡിപ്പിക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണു പ്രതിക്കെതിരേ ചുമത്തിയത്. പ്രതിയുടെ സഹോദരി സുഹൈബയ്ക്കെതിരേ കളവ് മുതല്‍ വിൽക്കാന് സഹായിച്ചതിനാണു ശിക്ഷ.
2024 മേയ് 15ന് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ മൂന്നിനു കുട്ടിയുടെ മുത്തച്ഛന് പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണു സലീം വീട്ടിനകത്തു കയറിയത്. മുന്‍വാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അര കിലോമീറ്റര്‍ അകലെയുള്ള വയലില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
കുട്ടിയെ വയലില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയും ചെയ്തു. പേടിച്ചരണ്ട പെൺകുട്ടി ഇരുട്ടില്‍ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തുകയായിരുന്നു.
കുട്ടിയുടെ സ്വര്‍ണക്കമ്മല്‍ വിറ്റുകിട്ടിയ പണവുമായി മഹാരാഷ്ട്രയിലും ബംഗളൂരുവിലും ഒടുവില്‍ ആന്ധ്രപ്രദേശിലുമെത്തിയ സലീമിനെ ഒന്‍പതാം നാള് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
അന്നത്തെ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടറും നിലവില്‍ പേരാവൂര്‍ ഡിവൈഎസ്പിയുമായ എം.പി. ആസാദിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പോക്സോ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍ ചേര്‍ത്ത് പ്രതി അറസ്റ്റിലായതിന്റെ 39-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. ഈ വര്‍ഷം ജനുവരിയിലാണു വിചാരണ തുടങ്ങിയത്.
ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയിലെ വീട്ടില്‍നിന്നു വിവാഹം കഴിച്ച സലീമിനു നാലു മക്കളുണ്ട്. സ്ഥിരമായി ഇവിടെ താമസിക്കാറില്ല. ഇടയ്ക്കിടെ കുടകിലേക്കു പോകും. അതിനാല്‍ നാട്ടുകാര്‍ക്കു വലിയ പരിചയമൊന്നും സലീമുമായില്ല.
വിചാരണക്കോടതിയില്‍ ഇയാളുടെ ഭാര്യയുടെ മൊഴിപോലും പ്രോസിക്യൂഷന് അനുകൂലമായിരുന്നു. തലേന്ന് വീട്ടില്‍ വന്നതും താന്‍ 500 രൂപ കൊടുത്ത് എവിടേക്കെങ്കിലും പൊയ്ക്കൊള്ളാന്‍ പറഞ്ഞുവിട്ടെന്നും ഭാര്യയുടെ മൊഴിയിലുണ്ടായിരുന്നു.
67 സാക്ഷികളാണു കേസിലുള്ളത്. രക്തസാന്പിൾ, സംഭവസമയത്ത് പ്രതി ധരിച്ച വസ്ത്രം, ബാഗ്, ടോര്‍ച്ച്, പീഡനം നടന്ന സ്ഥലത്തുനിന്നു കിട്ടിയ തലമുടി, 20, 50 രൂപയുടെ നോട്ടുകള്‍, സിസിടിവി ദൃശ്യങ്ങളുടെ വീഡിയോ ഫയല്‍ തുടങ്ങി നാല്പതിലധികം വസ്തുക്കള്‍, കുട്ടി ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റിന് നല്കിയ മൊഴി, വില്ലേജ് ഓഫീസറുടെ സൈറ്റ് പ്ലാന്‍ തുടങ്ങി 15ലധികം രേഖകള്‍ എന്നിവയും 300 പേജുകളുള്ള കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിരുന്നു.