"ക്രിസ്ത്യൻ എയ്ഡഡ് മേഖലയോടുള്ള വിവേചനം അവസാനിപ്പിക്കണം' ; മേജർ ആർച്ച്ബിഷപ് മുഖ്യമന്ത്രിക്ക് കത്തയച്ചു
Wednesday, August 27, 2025 2:22 AM IST
കൊച്ചി: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് അധ്യാപക നിയമനത്തിൽ ക്രൈസ്തവ മാനേജ്മെന്റുകൾക്കു കീഴിലുള്ള എയ്ഡഡ് മേഖലയോടു സർക്കാർ പുലർത്തുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ച് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കത്തോലിക്കാ മാനേജ്മെന്റുകൾക്കു കീഴിലെ എയ്ഡഡ് സ്കൂളുകളിൽ നിയമനം നേടിയിട്ടുള്ള 16,000ത്തിലധികം അധ്യാപകരുടെ നിയമനങ്ങളിൽ അനുകൂല തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികൾക്കായി നിയമാനുസൃത തസ്തികകൾ എയ്ഡഡ് സ്കൂളുകളിൽ ഒഴിച്ചിട്ടിട്ടുണ്ടെങ്കിൽ മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണം.
എൻഎസ്എസ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെത്തുടർന്ന് സംസ്ഥാന സർക്കാർ അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എൻഎസ്എസ് കേസിൽ സുപ്രീംകോടതി നടത്തിയ വിധിന്യായത്തിൽത്തന്നെ സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാമെന്ന കാര്യം വ്യക്തമാക്കിയിരുന്നു.
ഈ വിഷയത്തിൽ കെസിബിസി വിദ്യാഭ്യാസ കമ്മീഷനുവേണ്ടി കൺസോർഷ്യം ഓഫ് കാത്തലിക് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും എൻഎസ്എസിന് അനുകൂലമായ വിധിയുടെയും അതിനനുസൃതമായി സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെയും വെളിച്ചത്തിൽ കത്തോലിക്കാ മാനേജ്മെന്റുകളുടെ അപേക്ഷ പരിഗണിക്കണമെന്ന അനുകൂലവിധി നേടുകയും ചെയ്തു. എന്നാൽ ഈ വിധിന്യായം നടപ്പാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൽ പറയുന്നത് സുപ്രീംകോടതി ഉത്തരവ് എൻഎസ്എസിനു മാത്രം ബാധകമാണെന്നും മറ്റു മാനേജ്മെന്റുകളിൽ ഇതു നടപ്പിലാക്കണമെങ്കിൽ പ്രത്യേക കോടതി ഉത്തരവ് വേണമെന്നുമാണ്.
എൻഎസ്എസിനു ലഭിച്ച അനുകൂലവിധി മറ്റു സമുദായങ്ങളിൽപ്പെട്ടവർക്കും സമാനസാചര്യങ്ങളിൽ ബാധകമാണെന്നു സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളതിനാൽ കത്തോലിക്കാ മാനേജ്മെന്റുകളുടെ കേസിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് വിവേചനപരവും തുല്യനീതിയുടെ ലംഘനവുമാണ്.
സർക്കാരിന്റെ ഈ നിലപാട് മൂലം നിയമനം നേടിയിട്ടുള്ള ആയിരക്കണക്കിനു ജീവനക്കാർക്ക് സാമ്പത്തികക്ലേശങ്ങൾ ഉണ്ടാക്കുക മാത്രമല്ല, വ്യക്തിപരവും കുടുംബപരവും സാമുദായികവുമായ അസ്വസ്ഥതകൾക്കും കാരണമാകുന്നു.
ആത്മഹത്യയിലേക്കുപോലും അധ്യാപകരും കുടുംബങ്ങളും തള്ളിവിടപ്പെട്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ സത്വരമായ ഇടപെടൽ ഉണ്ടാകണമെന്നും ദുരിതത്തിലായ അധ്യാപകർക്കു നീതി ഉറപ്പാക്കണമെന്നും മാർ റാഫേൽ തട്ടിൽ കത്തിലൂടെ ആവശ്യപ്പെട്ടു.