ഇനിയുമെത്തിയില്ല, മുഖ്യമന്ത്രിയുടെ ഗാന്ധിജയന്തി സന്ദേശം!
സ്വന്തം ലേഖകൻ
Friday, October 3, 2025 6:09 AM IST
തൃശൂർ: മുഖ്യമന്ത്രിയുടെ ഗാന്ധിജയന്തി സന്ദേശം ഇനിയും സ്കൂളുകളിലെത്തിയില്ല. ഗാന്ധിജയന്തിദിനത്തിൽ സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിലെയും ഹൈസ്കൂളുകളിലെയും കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ സന്ദേശത്തിന്റെ 21 ലക്ഷം കോപ്പികളാണ് അച്ചടിച്ചു തയാറാക്കിയിരുന്നത്.
അവധിദിനങ്ങളായിരുന്ന സെപ്റ്റംബർ 30നും ഒക്ടോബർ ഒന്നിനുമായി സന്ദേശത്തിന്റെ കോപ്പികൾ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്കും എത്തിക്കുമെന്നുള്ള പൊതുവിദ്യാഭ്യാസവകുപ്പിന്റെ സർക്കുലർതന്നെ ഇറങ്ങിയതു സെപ്റ്റംബർ മുപ്പതിനാണ്. 30നും ഒന്നിനുമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ വഴി സ്കൂളുകളിലെത്തിച്ച് വിതരണം ചെയ്യണമെന്നായിരുന്നു നിർദേശം.
തുടർച്ചയായി അവധിദിനങ്ങൾ വരുന്നതു നേരത്തേ അറിവുണ്ടായിട്ടും സന്ദേശം തയാറാക്കി വിതരണംചെയ്യാൻ വൈകിയതു പൊതുവിദ്യാഭ്യാസവകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഉത്തരവാദപ്പെട്ട അധ്യാപകർക്കാണെങ്കിൽ അവധിദിനത്തിലും സന്ദേശത്തിന്റെ പിറകേ പോകേണ്ട അധികബാധ്യതയുമായി. രണ്ടിനുതന്നെ സന്ദേശം ഓരോ വിദ്യാർഥിക്കും ലഭിച്ചു എന്ന് ഉറപ്പാക്കണമെന്നു സർക്കുലറിൽ നിർദേശിച്ചിരുന്നു. വിതരണത്തിനു വാഹനലഭ്യത ഉറപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം വളരെ ഗൗരവമായി വിഷയം പരിഗണിക്കണമെന്നും സർക്കുലറിലുണ്ടായിരുന്നു.
ഗാന്ധിജയന്തിയും വിജയദശമിയും ഒന്നിച്ചുവരുന്ന അവധിയായതിനാൽ സന്ദേശത്തിന്റെ കോപ്പികൾ സ്കൂളുകളിൽ എത്തിച്ചാലും കുട്ടികളെ വിളിച്ചുവരുത്തി വിതരണം ചെയ്യുന്നതു പ്രായോഗികമല്ലായിരുന്നു. എന്തായാലും, കോപ്പികൾ ഇനിയും ലഭിക്കാത്തത് അത്തരത്തിൽ അധ്യാപകർക്ക് ആശ്വാസമായി.
ഗാന്ധിജയന്തിക്കു ശേഷമായാലും സന്ദേശം വിതരണം ചെയ്യാനാവും ഇനി അധ്യാപകരുടെ ശ്രമം. തങ്ങളുടെ പരിധിയിലുള്ള എല്ലാ സ്കൂളുകളിലും സന്ദേശം വിതരണം ചെയ്തുവെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണമെന്നു സർക്കുലറിൽ വ്യക്തമാക്കിയിരുന്ന നിലയ്ക്കു സന്ദേശവിതരണം ഒഴിവാക്കാനാകില്ല.
വേണ്ടത്ര ആലോചനയും മുന്നൊരുക്കവുമില്ലാതെ ഇത്തരം നടപടികൾ അടിച്ചേല്പിക്കുന്നതും അധ്യാപകരെ വലയ്ക്കുന്നതും പൊതുവിദ്യാഭ്യാസവകുപ്പിൽ പതിവായെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ കുറ്റപ്പെടുത്തി.