അധ്യാപക നിയമന ആശങ്ക പരിഹരിക്കും: കേരള കോണ്‍ഗ്രസിന് മന്ത്രിയുടെ ഉറപ്പ്
Wednesday, October 1, 2025 12:35 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ അധ്യാപന നിയമനവുമായി ബന്ധപ്പെട്ടു ക്രിസ്ത്യൻ മാനേജ്മെന്റുകൾക്ക് ഉൾപ്പെടെയുള്ള ആശങ്ക പരിഹരിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കേരള കോണ്‍ഗ്രസ്-എം എംഎൽഎമാർക്ക് ഉറപ്പു നൽകി.
പ്രശ്നപരിഹാരത്തിന് നിർദേശം സമർപ്പിക്കാൻ നിയോഗിച്ച സമിതി രണ്ടാഴ്ചയ്ക്കകം സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും തുടർന്ന് വേഗത്തിൽ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള എംഎൽഎമാരാണ് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തിയത്.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ ഇടപെടാൻ സംസ്ഥാനത്തിന് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ മാനേജ്മെന്റുകളുടെ അവകാശം സംരക്ഷിച്ചും കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാരുടെ നിയമനം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സുപ്രീംകോടതിയിൽനിന്ന് എൻഎസ്എസ് നേടിയ ഇളവ് അവർക്കു മാത്രമേ ബാധകമാകുകയുളൂവെന്നാണ് എജിയുടെ നിയമോപദേശം. തുടർന്ന് മറ്റു മാനേജ്മെന്റുകളുടെ ആശങ്ക പരിഹരിക്കാൻ സാധ്യമായ മാർഗം തേടി. ഇതിന്റെ ഭാഗമായാണ് ജില്ലാ - സംസ്ഥാനതല സമിതികൾക്കു രൂപം നൽകിയത്.
മാനേജ്മെന്റുകൾക്കുള്ള ആശങ്ക സമിതിക്കു മുന്നിൽ ഇനിയും സമർപ്പിക്കാൻ അവസരമുണ്ടായിരിക്കും. രണ്ടാഴ്ചയ്ക്കകം സമിതികൾ സർക്കാരിന് റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷ. ഇതു ലഭിച്ചാലുടൻ പ്രശ്നപരിഹാര നടപടി സർക്കാർ വേഗത്തിലാക്കുമെന്നും മന്ത്രി എംഎൽഎമാർക്ക് ഉറപ്പു നൽകി.
ഈ വിഷയവുമായി ബന്ധപ്പെട്ടു കേരള കോണ്‍ഗ്രസ്-എം മുഖ്യമന്ത്രിയെയും കണ്ടു നേരത്തേ ചർച്ച നടത്തിയിരുന്നു.