വിദ്യാഭ്യാസ മന്ത്രിയുടെ പ്രചാരണങ്ങൾ ദുരുദ്ദേശ്യപരം: കത്തോലിക്ക കോൺഗ്രസ്
Wednesday, October 1, 2025 12:36 AM IST
കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അപ്രഖ്യാപിത നിയമന നിരോധനം മറച്ചുവയ്ക്കുന്നതിനു ഭിന്നശേഷി നിയമന വിഷയം ഉന്നയിക്കുന്നത് നിഷിപ്ത താത്പര്യങ്ങളോടെയാണെന്നും വിദ്യാഭ്യാസ മന്ത്രിയുടെ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കത്തോലിക്ക കോൺഗ്രസ്.
സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിന്റെ പേരിൽ മറ്റ് അധ്യാപക നിയമനങ്ങൾ അംഗീകരിക്കാത്ത സ്ഥിതിയാണ്. യഥാർഥ വിഷയത്തിൽനിന്നു ശ്രദ്ധ മാറ്റാൻ സമൂഹത്തിൽ ബോധപൂർവം ക്രൈസ്തവ വിരുദ്ധ ധ്രുവീകരണമുണ്ടാക്കുന്ന പ്രസ്താവന മന്ത്രി തിരുത്തണം.
കത്തോലിക്ക മാനേജ്മെന്റുകൾ ഭിന്നശേഷിക്കാർക്ക് എതിരാണെന്ന തെറ്റായ ബോധം സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണു മന്ത്രി. ഭിന്നശേഷിക്കാർക്കു വേണ്ടി നിയമനം ഒഴിച്ചിട്ടാൽ പോലും മറ്റ് സാധാരണ നിയമനങ്ങൾ പാസാക്കാത്തത് എന്തിന് എന്ന് വ്യക്തമാക്കണം. ശമ്പളം ലഭിക്കാതെ അധ്യാപക കുടുംബങ്ങൾ പട്ടിണിയിലായതും ആത്മഹത്യകൾ ഉണ്ടായതും സർക്കാർ കാണാത്തതെന്താണ്?.
വിദ്യാഭ്യാസം മൗലിക അവകാശമാണന്നിരിക്കേ, വിദ്യാഭ്യാസം പകർന്നു നൽകുന്ന അധ്യാപകർക്ക് നിയമന അംഗീകാരം നൽകാത്തത് ഭരണഘടനാവിരുദ്ധമാണ്. എൻഎസ്എസ് കേസിലെ സുപ്രീം കോടതി വിധിയിലെ മാനദണ്ഡം വേറെ ആർക്കും ബാധകമല്ലെന്നു പറയുന്നത് ദുരുദ്ദേശ്യപരമായി ചേരിതിരിവ് ഉണ്ടാക്കി വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കാൻ ശ്രമിക്കുന്നതാണ്. വർഗീയതയിലൂടെ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ സർക്കാർ നയമാണെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും.
വിദ്യാഭ്യാസ രംഗത്തെ സർക്കാരിന്റെ ഇരട്ടത്താപ്പ് 13 മുതൽ 24 വരെ നടക്കുന്ന അവകാശ സംരക്ഷണ യാത്രയിലൂടെ കേരള ജനതയുടെ മുമ്പിൽ തുറന്നു കാട്ടുമെന്നും നീതിക്കും അവകാശങ്ങൾ ഉറപ്പിക്കാനുമായി ശക്തമായ പ്രക്ഷോഭവുമായി കത്തോലിക്ക കോൺഗ്രസ് മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി.