എംആർഎ ബേക്കറിയിൽ സാമ്പത്തിക തട്ടിപ്പ്: രണ്ട് മാനേജർമാർ അറസ്റ്റിൽ
1583200
Tuesday, August 12, 2025 1:16 AM IST
തലശേരി: എംആർഎ ബേക്കറിയിൽ 45 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സ്ഥാപനത്തിലെ രണ്ട് മാനേജർമാർ അറസ്റ്റിൽ. കാഷ്യറായ യുവതി ഉൾപ്പടെ മൂന്ന് പേർക്കെതിരേയാണ് സംഭവത്തിൽ തലശേരി പോലീസ് കേസെടുത്തിട്ടുള്ളത്. നാരങ്ങാപ്പുറം എംആർഎ റസ്റ്റോറന്റ്, ബേക്കറി ആൻഡ് കഫേയിലാണ് തട്ടിപ്പ് നടന്നത്.
റസ്റ്ററന്റ് മാനേജർ കാസർഗോഡ് ജില്ലയിലെ ഉപ്പള സീ പേൾ അപ്പാർട്ടുമെന്റിൽ താമസിക്കുന്ന മംഗൽപാടി സ്വദേശി മല്ലങ്കൈ വീട്ടിൽ ബണ്ടസാലെ അബ്ദുൾ റഹ്മാൻ (44), ബേക്കറി മാനേജർ മാഹി ഐ.കെ. കുമാരൻ മാസ്റ്റർ റോഡ് ആനവാതുക്കൽ ക്ഷേത്രത്തിന് സമീപം സിമിനാൻ മയലക്കര വളപ്പിൽ മുഹമ്മദ് അൻഷാദ് (29) എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപനത്തിലെ കാഷ്യർ കരിയാട് സൗത്ത് എരോത്ത് വീട്ടിൽ എം.പി. ഷിബിന (39) എന്നിവർക്കെതിരേയാണ് കേസ്.
2022 മുതൽ 2025 വരെയുള്ള കാലയളവിൽ 45 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. അക്കൗണ്ട് ഓഡിറ്റിംഗിലാണ് തട്ടിപ്പ് പുറത്തായത്. പലതിനും വൗച്ചർ വയ്ക്കാതെ കണക്കിൽ കൃത്രിമം കാണിക്കു കയായിരുന്നു. സ്ഥാപനത്തിന്റെ അധികൃതർ നല്കിയ പരാതിയിലാണ് തലശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പ്രതികളെ സ്ഥാപനത്തിലെത്തിച്ച് പോലീസ് തെളിവെടുത്തു.