തളിപ്പറമ്പ് താലൂക്കിൽ പ്രത്യേക ജാഗ്രതാനിർദേശം
1583994
Friday, August 15, 2025 2:02 AM IST
കണ്ണൂർ: ഓണാഘോഷത്തിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ ഹോട്ടലുകളിലും തണുത്ത പാനീയങ്ങൾ വില്ക്കുന്ന കടകളിലും ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കുമെന്ന് ഡിഎംഒ (ആരോഗ്യം) ഡോ. പീയുഷ് എം. നമ്പൂതിരിപ്പാട് അറിയിച്ചു. മഞ്ഞപ്പിത്ത വ്യാപനം റിപ്പോർട്ട് ചെയ്ത തളിപ്പറമ്പിൽ താലൂക്ക് ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ.സി. സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക പരിശോധന നടത്തും.
പ്രദേശത്തെ ഭക്ഷണം, കുടിവെള്ളം എന്നിവയുടെ പരിശോധന ഊർജിതമാക്കും. കടക്കാർക്കും പൊതുജനങ്ങൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണമെന്നും കാർഡ് ഇല്ലാത്തവർക്കെതിരേ പിഴ ചുമത്തുമെന്നും ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്ക് നിർദേശം നല്കി. ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ട് സ്ഥാപനങ്ങളിൽ ഉണ്ടായിരിക്കണം. വ്യാജ കുടിവെള്ള പരിശോധന റിപ്പോർട്ട് ഹാജരാക്കിയാൽ കർശന നടപടി സ്വീകരിക്കും. അത്തരം കേസുകളിൽ ആരോഗ്യ വകുപ്പ് കുടിവെള്ള സാമ്പിൾ നേരിട്ട് ശേഖരിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കും.
ഭക്ഷണ വിതരണശാലകളിൽ പൊതുജനങ്ങൾക്ക് കുടിക്കാൻ നല്കുന്ന വെള്ളം തിളപ്പിച്ചാറിയതിന് ശേഷം മാത്രം നല്കുക. വെള്ളം തണുപ്പിക്കാൻ പച്ചവെള്ളം ഉപയോഗിക്കാൻ പാടില്ല. ഇത് ശ്രദ്ധയിൽ പ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ നിർബന്ധമായും കൈയുറ ധരിക്കണം.
തണുത്ത പാനീയങ്ങൾ തയാറാക്കുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളമോ യുവി ഫിൽറ്റർ ചെയ്ത വെള്ളമോ മാത്രം ഉപയോഗിക്കണമെന്ന് തണുത്ത പാനീയങ്ങൾ വില്ക്കുന്ന സ്ഥാപനങ്ങൾക്കും നിർദേശം നല്കി. അല്ലാതെയുള്ള കുടിവെള്ള ഉപയോഗം പരിശോധനയിൽ തെളിഞ്ഞാൽ പൊതുജന നിയമപ്രകാരം കർശന നടപടി സ്വീകരിക്കും. ജീവനക്കാരുടെ ആരോഗ്യ പരിശോധന കാർഡ് കൈയിൽ കരുതണം. തൊഴിലാളികൾ നിർബന്ധമായും കൈയുറ ധരിക്കണമെന്നും നിർദേശിച്ചു.
ജില്ലയിലെ വിവിധ ടെക്സ്റ്റൈൽ/ജ്വല്ലറികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് നല്കുന്ന തണുത്ത പാനീയങ്ങളുടെ ശുദ്ധിയും പാനീയം തയാറാറാക്കുന്ന ജീവനക്കാരുടെ ഹെൽത്ത് കാർഡും കട ഉടമകൾ ഉറപ്പുവരുത്തണം.
ഭക്ഷണ വിതരണത്തിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ പൊതുജനങ്ങൾക്ക് 9846056161 എന്ന വാട്സാപ് നമ്പറിൽ പരാതി നല്കാം. പരാതികൾ ഫോട്ടോ, വീഡിയോ, മറ്റ് വിവരങ്ങൾ എന്ന ഫോർമാറ്റിലും അയയ്ക്കാം. അയയ്ക്കുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കൃത്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തുന്ന ഭക്ഷണ, പാനീയ വിതരണ സ്ഥാപനങ്ങൾക്കെതിരേ പൊതുജനാരോഗ്യ നിയമ പ്രകാരം കർശനമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.