ലൈഫ് പദ്ധതിയിൽ ആറര ലക്ഷം വീടുകൾ പൂർത്തീകരിക്കും: എം.ബി. രാജേഷ്
1583999
Friday, August 15, 2025 2:02 AM IST
കണ്ണൂർ: സംസ്ഥാന സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ ലൈഫ് ഭവന പദ്ധതിയിലൂടെ കേരളത്തിൽ ആറര ലക്ഷം വീടുകൾ പൂർത്തീകരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
കോളയാട് പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനവും ലൈഫ് ഭവന പദ്ധതിയിലൂടെ പൂർത്തീകരിച്ച 288 വീടുകളുടെ താക്കോൽ ദാനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പശ്ചാത്തല വികസനത്തോടൊപ്പം സർക്കാർ സേവനങ്ങൾ വേഗത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
കെ-സ്മാർട്ട് സംവിധാനത്തിലൂടെ ഓഫീസുകൾ കയറിയിറങ്ങാതെതന്നെ എല്ലാ സർക്കാർ സേവനങ്ങളും സ്മാർട്ട് ഫോണിൽ ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്ത ഏക സംസ്ഥാനമായി കേരളം മാറി. കൂടാതെ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായും കേരളത്തെ പ്രഖ്യാപിക്കാനൊരുങ്ങുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കെ.കെ. ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ ഇ.പി. ജയരാജന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 90 ലക്ഷം രൂപ ഉപയോഗി ച്ചാണ് പുതിയ പഞ്ചായത്ത് കെട്ടിടം നിർമിച്ചത്. മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രസിഡിന്റെ ഓഫീസ്, അനുബന്ധ ഓഫീസുകൾ എന്നിവയും ഒന്നാം നിലയിൽ കൃഷിഭവനും രണ്ടാം നിലയിൽ കുടുംബശ്രീ ഓഫീസും പ്രവർത്തിക്കുന്നു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി, വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ, ജില്ലാപഞ്ചായത്തംഗം വി. ഗീത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എ.ടി. കുഞ്ഞഹമ്മദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഉമാദേവി, ടി. ജയരാജൻ, സിനിജ സജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന നാരായണൻ, പഞ്ചായത്തംഗം കെ.വി. ജോസഫ്, സി.ഡി.എസ്. ചെയർപേഴ്സൺ സി. ശകുന്തള, വിവിധ രാഷ്ട്രീയ കക്ഷി, സംഘടനാ പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.