ഓപ്പറേഷന് ലൈഫ് ; ഏഴ് ജില്ലകളിലായി 16,565 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി
Tuesday, August 12, 2025 11:24 PM IST
തിരുവനന്തപുരം: ഓപ്പറേഷന് ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന, വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തി.
ഏഴ് ജില്ലകളില്‍നിന്നായി ആകെ 16,565 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ വകുപ്പിനു ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു രഹസ്യപരിശോധനകള്‍ നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത് കൊല്ലം ജില്ലയില്‍നിന്നാണ്.
കൊല്ലത്ത് വ്യാജ എഫ്എസ്എസ്എഐ നമ്പരിലും വ്യാജ വിലാസത്തിലും പായ്ക്ക് ചെയ്ത് വില്‍പ്പനയ്ക്കായി തയാറാക്കിയ 5800 ലിറ്റര്‍ കേരസൂര്യ, കേരഹരിതം ബ്രാന്‍ഡ് വെളിച്ചെണ്ണ ഉള്‍പ്പെടെ 9337 ലിറ്റര്‍ വെളിച്ചെണ്ണ പിടിച്ചെടുത്തിട്ടുണ്ട്.
മണ്ണാറശാലയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍നിന്നും നിലവാരമില്ലാത്ത 2480 ലിറ്റര്‍ ഹരിഗീതം വെളിച്ചെണ്ണ ഉള്‍പ്പെടെ ആലപ്പുഴ ജില്ലയില്‍നിന്നും ആകെ 6530 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണയും പിടിച്ചെടുത്തു.
11 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 20 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു. ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. പൊതുജനങ്ങള്‍ക്കു വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാം.