സിഎംഎഫ്ആർഐ പഠനം ; അറബിക്കടൽ തീരത്തു ചത്തടിയുന്ന തിമിംഗലങ്ങളുടെ എണ്ണത്തിൽ വർധന
Wednesday, August 13, 2025 1:00 AM IST
കൊച്ചി: അറബിക്കടൽ തീരങ്ങളിൽ തിമിംഗലങ്ങൾ ചത്തടിയുന്നത് കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ പത്തു മടങ്ങ് വർധിച്ചതായി കണ്ടെത്തൽ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിൽ 2004-2013 കാലയളവിൽ പ്രതിവർഷം 0.3 ശതമാനമായിരുന്നത് 2013-2023 കാലയളവിൽ പ്രതിവർഷം മൂന്നു ശതമാനമായി കുത്തനേ കൂടിയെന്നു കണ്ടെത്തി.
കേരളം, കർണാടക, ഗോവ തീരങ്ങളിലാണു തിമിംഗലങ്ങൾ ഏറ്റവും കൂടുതൽ ചത്തടിയുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉയർന്ന അളവിലുള്ള കപ്പൽ ഗതാഗതം, മത്സ്യബന്ധനം, പാരിസ്ഥിതിക ഘടകങ്ങൾ, ആഴം കുറഞ്ഞ തീരക്കടൽ എന്നിവ ഇതിന് ആക്കം കൂട്ടുന്നു.
കടലിലെ ശബ്ദമലിനീകരണം, കപ്പൽ അപകടങ്ങൾ, ആവാസകേന്ദ്രങ്ങളുടെ തകർച്ച എന്നിവ തിമിംഗലങ്ങളുടെ നിലനില്പിന് ഭീഷണിയാകുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ശ്രദ്ധയും ഉയർന്ന പൗരബോധവും ചത്തടിയുന്ന സംഭവങ്ങൾ പെട്ടെന്നു റിപ്പോർട്ട് ചെയ്യാൻ ഇടയായിട്ടുണ്ടെന്നും പഠനം പറയുന്നു.
ബ്രൈഡ്സ് തിമിംഗലമാണ് കൂടുതലായി ചത്തു തീരത്തടിയുന്നത്. 2023ൽ മാത്രം ഒമ്പത് തിമിംഗലങ്ങളാണു ചത്തടിഞ്ഞത്. കൂടുതലായും ഓഗസ്റ്റ്-നവംബർ മാസങ്ങളിലാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇന്ത്യയിലെ സമുദ്രസസ്തനികളുമായി ബന്ധപ്പെട്ട ദേശീയ ഗവേഷണ പ്രോജക്ടിനു കീഴിൽ സീനിയർ സയന്റിസ്റ്റ് ഡോ.ആർ. രതീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ഈ ഗുരുതര സാഹചര്യം നേരിടുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള സംരക്ഷണപദ്ധതികളാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കാരണമെന്തെല്ലാം ?
കാലവർഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ പടിഞ്ഞാറൻ തീരക്കടലുകളിലെ ഉയർന്ന ഉത്പാദനക്ഷമത ചെറുമത്സ്യങ്ങളുടെ വർധനയ്ക്കു സഹായകമാകുന്നുണ്ട്.
ഇതിനെ ലക്ഷ്യംവച്ച് തീരക്കടലിലേക്കു നീങ്ങുന്ന തിമിംഗലങ്ങൾ പലപ്പോഴും കരയോടു ചേർന്ന ആഴം കുറഞ്ഞ പ്രദേശങ്ങളിൽ കുടുങ്ങുകയോ കരയ്ക്കടിയുകയോ ചെയ്യും. ഇതോടൊപ്പം പ്രക്ഷുബ്ധമായ കടൽ കാരണം ദിശയറിയാനുള്ള ശേഷി നഷ്ടപ്പെട്ടു തീരത്ത് എത്തിപ്പെടുന്നതുമാണ് മൺസൂൺ സമയത്ത് കൂടുതലായി തിമിംഗലങ്ങൾ ചത്തു തീരത്തടിയാൻ കാരണം.
സമുദ്രോപരിതല താപനില കൂടുന്നതും തിമിംലങ്ങൾക്കു വിനയാകുന്നുണ്ട്. താപനില വർധിക്കുന്നതുമൂലം സമുദ്ര ആവാസവ്യവസ്ഥയിലുണ്ടാകുന്ന തടസങ്ങൾ തിമിംഗലങ്ങൾ തീരക്കടലുകളിലേക്ക് ഒഴുകിപ്പോകാൻ ഇടവരുത്തുന്നതായും സിഎംഎഫ്ആർഐ പഠനം പറയുന്നു.