അവശരെ ചേർത്തുപിടിക്കുന്നവർ സഞ്ചരിക്കുന്ന ദേവാലയങ്ങൾ: മാർ തട്ടിൽ
Saturday, August 23, 2025 1:58 AM IST
കൊച്ചി: സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ ചേർത്തുപിടിച്ച് അവസരോചിതമായി സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങുന്നവർ സഞ്ചരിക്കുന്ന ദേവാലയങ്ങളെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
സഭയുടെ സാമൂഹ്യപ്രേഷിത പ്രസ്ഥാനമായ സ്പന്ദൻ ഏർപ്പെടുത്തിയ മികച്ച സാമൂഹ്യപ്രവർത്തകർക്കുള്ള അവാർഡ്ദാനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപത സ്പോൺസർ ചെയ്യുന്ന 75000 രൂപ കാഷ് അവാർഡും ഫലകവും അടങ്ങുന്ന സോഷ്യൽ മിനിസ്ട്രി അവാർഡിന് രൂപത വൈദികരുടെ വിഭാഗത്തിൽ പാലാ രൂപതയിലെ ഫാ. തോമസ് കിഴക്കേൽ, സന്യസ്ത വിഭാഗത്തിൽ ചങ്ങനാശേരി അതിരൂപതയിലെ ഏറ്റുമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർച്ചന വിമൻസ് സെന്റർ സ്ഥാപകഡയറക്ടർ ത്രേസ്യാമ്മ മാത്യു, അല്മായ വിഭാഗത്തിൽ പാലക്കാട് രൂപതയിലെ കൊട്ടേക്കാട് പ്രവർത്തിച്ചുവരുന്ന സ്നേഹജ്വാല ട്രസ്റ്റ് പ്രസിഡന്റ് എൻ.എം. സെബാസ്റ്റ്യൻ എന്നിവർ അർഹരായി.
സമൂഹത്തിൽ സാമ്പത്തികമായി ഏറ്റവും അവശതയനുഭവിക്കുന്നവർക്കായി തങ്ങൾ ചെയ്യുന്ന ഈ സേവനം കൂടുതൽ തീക്ഷ്ണമായി നിർവഹിക്കുന്നതിന് സോഷ്യൽ മിനിസ്ട്രി അവാർഡ് പ്രചോദനമേകുമെന്ന് അവാർഡ് ജേതാക്കൾ മറുപടിയായി പറഞ്ഞു.
സ്പന്ദൻ ചീഫ് കോ ഓർഡിനേറ്റർ ഫാ. ജേക്കബ് മാവുങ്കൽ, സജോ ജോയി എന്നിവർ പ്രസംഗിച്ചു.