സ്നേഹവും കരുതലുമാണ് സുവിശേഷത്തിന്റെ അന്തസത്ത: മാർ ജോസഫ് പാംപ്ലാനി
1580305
Thursday, July 31, 2025 8:04 AM IST
ചെമ്പേരി: ദൈവത്തിന്റെ കരുണയും സ്നേഹവും കരുതലുമാണ് സുവിശേഷത്തിന്റെ അന്തസത്തയെന്നും കാലം ചെല്ലുംതോറും സുവിശേഷമൂല്യം വർധിക്കുകയാണെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശേരി അതിരൂപതയിൽ പുതുതായി രൂപീകൃതമായ മിഷനറി സൊസൈറ്റി ഫോർ ദ മാർജിനലൈസ്ഡ് (എംഎസ്എം) എന്ന അപ്പസ്തോലിക ജീവിതസമർപ്പണ സമൂഹത്തിന്റെ പ്രഖ്യാപനം ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ നിർവഹിച്ച് സന്ദേശം നൽകുകയായിരന്നു ആർച്ച്ബിഷപ്.
ഈശോയോടുള്ള സ്നേഹവും സുവിശേഷത്തോടുള്ള പ്രതിബദ്ധതയുമാണ് അവഗണിക്കപ്പെട്ടവരെ സമൂഹത്തെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന സേവന പ്രവൃത്തിയിലൂടെ മാതൃകയാകുന്നത്. എല്ലാ പാവപ്പെട്ടവരിലും കർത്താവിന്റെ തിരുമുഖം കാണാൻ കഴിയുന്നതാണ് ഈ സേവനത്തിന്റെ പുണ്യമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. അതിരൂപത വികാരി ജനറാൾ മോൺ.ആന്റണി മുതുകുന്നേൽ സഹകാർമികനായിരുന്നു. അതിരൂപത ചാൻസലർ ഫാ.ജോസഫ് മുട്ടത്തുകുന്നേൽ എംഎസ്എം പ്രഖ്യാപനത്തിന്റെ ഡിക്രി വായിച്ചു.
എംഎസ്എം അപ്പസ്തോലിക ജീവിത സമൂഹത്തിൽ ആദ്യത്തെ അംഗത്വം സ്വീകരിച്ച ഫാ. സെബാസ്റ്റ്യൻ മണപ്പാത്തുപറമ്പിൽ അംഗത്വ വാഗ്ദാനം നടത്തി സഭാവസ്ത്രം സ്വീകരിച്ച ശേഷം സമൂഹത്തിന്റെ പ്രഥമ സെർവന്റ് ജനറലായി ചുമതലയേറ്റു. തുടർന്ന് സമൂഹത്തിൽ സേവന സന്നദ്ധരായ പന്ത്രണ്ട് പ്രേഷിതർകൂടി അംഗത്വ വാഗ്ദാനം നടത്തി സഭാവസ്ത്രം സ്വീകരിച്ചു. തിരുക്കർമങ്ങൾക്കും വിശുദ്ധ കുർബാനയ്ക്കും ശേഷം എംഎസ്എം പ്രഥമ സെർവന്റ് ജനറൽ ഫാ. സെബാസ്റ്റ്യൻ മണപ്പാത്തുപറമ്പിൽ നന്ദി പറഞ്ഞു. സ്നേഹവിരുന്നും നടന്നു.
തലശേരി അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നുള്ള വൈദികർ, സന്യസ്തർ, അൽമായർ എന്നിവരും കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും സേവനം ചെയ്തുവരുന്ന ആകാശപ്പറവകളുടെ കൂട്ടുകാരുടെ സമൂഹത്തിൽ നിന്നുളള പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഫാ. ജോർജ് കുറ്റിക്കലിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആകാശപ്പറവകളുടെ കൂട്ടുകാരുടേയും കോട്ടയം കേന്ദ്രമാക്കി കുട്ടികൾക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന തെരേസ്യൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും പ്രേഷിതരെ സംയോജിപ്പിച്ചാണ് സീറോ മലബാർ സഭ തലശേരി അതിരൂപതയിൽ മിഷനറി സൊസൈറ്റി ഫോർ ദ മാർജിനലൈസ്ഡ് (എംഎസ്എം) എന്ന പേരിൽ അപ്പസ്തോലിക ജീവിത സമർപ്പണസമൂഹത്തിന് രൂപം നൽകിയിട്ടുള്ളത്.
പാർശ്വവത്കരിക്കപ്പെട്ടവർക്കായുള്ള ശുശ്രൂഷയാണ് ലക്ഷ്യം
പാർശ്വവത്കരിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും അവർക്കായി ശുശ്രൂഷ ചെയ്യുകയുമാണ് അപ്പസ്തോലിക് ജീവിത സമൂഹത്തിലൂടെ നടപ്പിലാക്കുന്നത്. ഇതുവഴി ഇന്ത്യയിലെന്പാടും ശുശ്രൂഷ ചെയ്യാൻ സാധിക്കും. ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രേഷിതപ്രവർത്തനം ചെയ്യുന്നവരാണ് ഒന്നിക്കുന്നത്. ആരുമില്ലാത്ത കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകി അവരെ ഉത്തമരായ പൗരന്മാരായി വളർത്തുവാൻ ശ്രദ്ധിക്കും.
-ഫാ. സെബാസ്റ്റ്യൻ മണപ്പാത്തുപറന്പിൽ, സെർവന്റ് ജനറൽ