"ഹൃദയപൂർവം കേരളം'; മോഹൻലാലിന് കേരളത്തിന്റെ ആദരം ഇന്ന്
Saturday, October 4, 2025 1:35 AM IST
തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനുള്ള കേരളത്തിന്റെ ആദരം ഇന്ന്. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘മലയാളം വാനോളം ലാൽസലാം’ പരിപാടി ഇന്നു വൈകുന്നേരം 4.30 മുതൽ രാത്രി ഒൻപതു വരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.
30,000ത്തിലേറെ കാണികളെ സെൻട്രൽ സ്റ്റേഡിയത്തിന് ഉൾക്കൊള്ളാൻ കഴിയുമെന്ന് മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 10,000 പേർ ചടങ്ങിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. പോലീസിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. പ്രവേശനം സൗജന്യമായിരിക്കും.
പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മന്ത്രിമാരായ സജി ചെറിയാനും വി. ശിവൻകുട്ടിയും പറഞ്ഞു.
പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിനു വേണ്ടി മോഹൻലാലിനെ ആദരിക്കും. മറ്റു സംഘടനകളുടെയൊന്നും ആദരവ് വേദിയിൽ അനുവദിക്കില്ല. കവി പ്രഭാവർമ രചിച്ച പ്രശസ്തിപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിക്കും. ഇതിലെ വരികൾ ഗായിക ലക്ഷ്മിദാസ് കവിതാരൂപത്തിൽ ആലപിക്കും.
മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ സ്വാഗതം പറയും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജി. ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുൾപ്പെടെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വൈകുന്നേരം 4.30ന് ശ്രാവണയുടെ സോളോ വയലിൻ പ്രകടനത്തോടെ പരിപാടി തുടങ്ങും. ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം, ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്യുന്ന പ്രത്യേക കലാവിരുന്ന് ‘രാഗമോഹനം’ അരങ്ങേറും.
മോഹൻലാലിന്റെ നടനചാതുര്യത്തിന് സമർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി സുബ്രഹ്മണ്യന്റെ ‘തിരനോട്ടം’ ഉണ്ടാകും. തുടർന്ന്, എം.ജി. ശ്രീകുമാർ, സുജാത, സിത്താര, മഞ്ജരി, മൃദുല വാര്യർ, റിമി ടോമി തുടങ്ങിയ ഗായകർ മോഹൻലാൽ ചിത്രങ്ങളിലെ അവിസ്മരണീയ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാർച്ചന നടത്തും. മോഹൻലാലും സംഗീതവിരുന്നിൽ ഗാനം ആലപിക്കും.
പരിപാടിയിൽ മോഹൻലാലിന്റെ ആദ്യകാല നായികമാരായ ശോഭന, മീന, ഉർവശി, മേനക, ലക്ഷ്മി ഗോപാലസ്വാമി, മാളവിക മോഹനൻ, രഞ്ജിനി, അംബിക എന്നിവരും വേദിയിലെത്തും.
മോഹൻലാലിന്റെ സിനിമാജീവിതത്തിലെ നേർക്കാഴ്ച ഇത്രയും വിപുലമായി അദ്ദേഹത്തിന്റെ പൂർണസാന്നിധ്യത്തിൽ സംഘടിപ്പിക്കുന്നത് ആദ്യമായിട്ടാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.