സിപിഎം മരണത്തെപ്പോലും രാഷ്ട്രീയ പ്രചാരണ ആയുധമാക്കുന്നു : രാഹുല്‍ മാങ്കൂട്ടത്തില്‍
1578121
Wednesday, July 23, 2025 2:02 AM IST
കണ്ണൂര്‍: സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ മരണം പോലും രാഷ്ട്രീയ പ്രചാരണ ആയുധമാക്കുന്ന കഴുകന് കണ്ണുള്ള നേതാക്കളാണ് ഇന്ന് സിപിഎമ്മിലുള്ളതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മങ്കൂട്ടത്തില്‍ എംഎൽഎ. വി.എസ്. അച്യുതാനന്ദന്റെ മൃതശരീരത്തിന് അരികില്‍ കൂടി നില്ക്കുന്ന പ്രവര്‍ത്തകരുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുകൊണ്ട് "പവര്‍' എന്ന് തലക്കെട്ട് കൊടുക്കുന്ന എ.എ. റഹീമിനെ പോലുള്ള രാജ്യസഭ അംഗങ്ങളുടേത് ക്രൂരമായ മാനസികാവസ്ഥയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സത്യ സേവാ സംഘര്‍ഷ് ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയിലെ സി. സദാനന്ദന്റെ രാജ്യസഭാംഗത്വത്തേ അക്രമ രാഷ്ട്രീയത്തിനെതിരായ നോമിനേഷന് എന്നാണ് ബിജെപി ന്യായീകരിക്കുന്നത്. എന്നാല്‍, എന്റെ കാല് പോയില്ലായെങ്കില്‍ സിപിഎമ്മില്‍ കൊലപാതകങ്ങള്‍ കുറഞ്ഞേനെയെന്ന് പറഞ്ഞയാളെയാണ് ബിജെപി നോമിനേറ്റ് ചെയ്തിരിക്കുന്നത്. സിപിഎമ്മും ആര്‍എസ്എസും ഒരു കാലത്ത് അണികളെവച്ച് നടത്തിയ പൊറാട്ട് നാടകത്തിന്റെ വക്താവായാണ് സി. സദാനന്ദന് നിലപാടെടുത്തത്. അദ്ദേഹത്തിന്റെ നോമിനേഷനെ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക.
ഇതിലൂടെ എന്ത് സന്ദേശമാണ് ബിജെപി നല്‍കുന്നത്, അങ്ങനെയൊരു ഉദ്ദേശമാണ് ബിജെപിക്കുള്ളതെങ്കില് കണ്ണൂരില്‍ ബോംബ് പൊട്ടി കാലു നഷ്ടപെട്ട ഡോ. അസ്നയെ ആയിരുന്നു നോമിനേറ്റ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിന്റെ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ വ്യക്തി രാജ്യസഭാംഗമാകുമ്പോള്‍ അയാളെ അഭിനന്ദിക്കാന്‍ പോയ ജോണ്‍ ബ്രിട്ടാസ് എംപിയുടെ മാനസികനില എന്താണ്, സഹപ്രവര്‍ത്തകര്‍ക്ക് സിപിഎം എന്തു വിലയാണ് കൊടുക്കുന്നതെന്നും രാഹുല്‍ ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, നേതാക്കളായ റിജില്‍ മാക്കുറ്റി, ശ്രീജ മഠത്തില്‍, അബിന്‍ വര്‍ക്കി, വി.കെ. ഷിബിന, ഒ.ജെ. ജനീഷ്, അനുതാജ്, ജോമോന് ജോസ്, മുഹമ്മദ് പാറയില്‍, വി. രാഹുല്‍, വി.പി. അബ്ദുൾ റഷീദ്, നിമിഷ വിപിന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.