നിർമാണം നിലച്ച ആനമതിലിന്റെ റീടെൻഡർ കോടതി അനുമതി ലഭിച്ചാലുടൻ പൂർത്തിയാക്കും
1578864
Saturday, July 26, 2025 1:23 AM IST
ഇരിട്ടി: ആറളത്ത് നിർമാണം നിലച്ച ആനമതിലിന്റെ ആറു കിലോമീറ്റർ റീടെൻഡർ നടപടി കോടതി അനുമതി ലഭിച്ചാലുടൻ പൂർത്തിയാക്കാൻ കഴിയുമെന്ന് മരാമത്ത് അധികൃതർ. കഴിഞ്ഞ ഫെബ്രുവരി 23ന് പുനരധിവാസ മേഖലയിൽ വെള്ളി-ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നു വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി വനംമന്ത്രിയുടെ നിർദേശപ്രകാരം, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രാദേശിക കമ്മിറ്റിയുടെ അവലോകന യോഗത്തിൽ മരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എഫ്.ബി. ലജീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
പണി പൂർത്തിയാക്കാത്തതിനെ തുടർന്ന് കരാറുകാരനെ ഒഴിവാക്കി റീടെൻഡർ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ, പുറത്താക്കിയ കരാറുകാരൻ കോടതിയെ സമീപിച്ചതിനെ തുടർന്ന് റീടെൻഡർ നടപടികൾ തുടരാമെന്നും അന്തിമതീരുമാനം കോടതി അറിയിച്ച ശേഷമേ എടുക്കാവൂ എന്നും നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ മാസം 21ന് കരാർ തുറന്നെങ്കിലും ഉറപ്പിക്കാത്തത്. 9.899 കിലോമീറ്റർ മതിലിൽ 3.9 കിലോമീറ്ററാണ് പൂർത്തിയാക്കിയത്. മുൻ എസ്റ്റിമേറ്റ് പ്രകാരം 29 കോടി രൂപയ്ക്കാണ് റീടെൻഡർ വിളിച്ചത്.
നാലു കൊട്ടേഷനിൽ എസ്റ്റിമേറ്റ് തുകയിൽ നിന്നും എട്ടു ശതമാനം കുറവിൽ നൽകിയ ഹിൽട്രാക് കൺസ്ട്രക്ഷനാണ് കരാർ ലഭിക്കേണ്ടത്. കേസ് പരിഗണിക്കുന്ന ജഡ്ജി മുന്പാകെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും മരാമത്ത് വ്യക്തമാക്കി.നിലവിലെ സോളർ തൂക്കുവേലികളുടെ കാര്യക്ഷതാ പരിശോധനയും അറ്റകുറ്റപ്പണിയും വിട്ടുവീഴ്ചയില്ലാതെ ചെയ്യണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു.
ആറളം ഫാമിൽ കഴിഞ്ഞ ഒറ്റരാത്രി മാത്രം 17 കായ്ഫലം ഉള്ള തെങ്ങുകൾ കാട്ടാന മറിച്ചിട്ടതു മാനേജിംഗ് ഡയറക്ടർ എസ്. സുജീഷ് ചൂണ്ടിക്കാട്ടി. ഫാം കൃഷിയിടത്തിൽ നിന്ന് ആനതുരത്തൽ നടത്തുന്നില്ലെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു. മഴയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും ശമനം ഉണ്ടായാൽ തുരത്തൽ തുടരുമെന്നും വനംവകുപ്പ് പ്രതിനിധികൾ മറുപടി നൽകി.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ഫാം പഞ്ചായത്ത് വാർഡ് അംഗം മിനി ദിനേശൻ, ഫാം എഫ്എച്ച്സി മെഡിക്കൽ ഓഫിസർ ഡോ. എസ്.എ. അശ്വതി, മരാമത്ത് അസിസ്റ്റന്റ് എൻജിനിയർ മുഹമ്മദ് റഫീക്, ഫോറസ്റ്റർമാരായ സി. സുനിൽകുമാർ (ഇരിട്ടി), പി. പ്രകാശൻ (കീഴ്പള്ളി), ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഇ.സി. അനൂപ് എന്നിവർ പങ്കെടുത്തു.