കുട്ടികളുടെ സൈബര്‍ സുരക്ഷ: ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് പരിശീലനം
സ്വന്തം ലേഖിക
Monday, August 11, 2025 6:44 AM IST
കൊച്ചി: സോഷ്യല്‍ മീഡിയയുടെ അതിപ്രസരമുള്ള വർത്തമാനകാലത്ത് അതിലെ നെല്ലും പതിരും തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് ഏകദിന പരിശീലനം നല്‍കാനൊരുങ്ങി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്. എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളിലെ ഓരോ അധ്യാപകര്‍ക്കാണു പരിശീലനം നല്‍കുന്നത്.
അധ്യാപക - വിദ്യാര്‍ഥി ബന്ധം സൗഹാര്‍ദപരമാക്കാനും വിദ്യാഭ്യാസ, മനഃശാസ്ത്ര സിദ്ധാന്തങ്ങള്‍ ഉള്‍ച്ചേര്‍ത്തു ശാസ്ത്രീയ കാഴ്ചപ്പാടോടുകൂടിയ സമീപനം വിദ്യാലയാന്തരീക്ഷത്തില്‍ നടപ്പാക്കാനും ലക്ഷ്യമിട്ടാണു പരിശീലനം.
പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സൈബര്‍ വിദഗ്ധരാണു ക്ലാസെടുക്കുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാധ്യതകളും വെല്ലുവിളികളും, ഡാര്‍ക്ക് വെബില്‍നിന്നു കുട്ടികളെ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങള്‍, സമൂഹമാധ്യമങ്ങള്‍ കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നതെങ്ങനെ, സൈബര്‍ സുരക്ഷ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 2008 വകുപ്പുകളും ശിക്ഷകളും എന്നിവയ്ക്കാണു പരിശീലനത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്.
ഇതോടൊപ്പം ബാലനീതി ആക്ട് 2015, പോക്സോ ആക്ട് 2012, സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ ആക്ട് 2009, കുട്ടികളുടെ അവകാശങ്ങള്‍, കുട്ടിയുടെ വളര്‍ച്ചാഘട്ടങ്ങള്‍, കുട്ടികളുടെ മാനസികാരോഗ്യം, കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങള്‍, ജീവിത നൈപുണ്യ വിദ്യാഭ്യാസം, ഉത്തരവാദിത്വ പൂര്‍ണമായ രക്ഷാകര്‍തൃത്വം എന്നിവയെക്കുറിച്ചും അറിവു പകരും.
പരിശീലനം ലഭിക്കുന്ന അധ്യാപകര്‍ രണ്ടു മാസത്തിനകം സ്കൂളിലെ എട്ട്, ഒന്‍പത്,10 ക്ലാസുകളിലെ കുട്ടികള്‍ക്കും ആവശ്യമെങ്കില്‍ സഹഅധ്യാപകര്‍ക്കും ബോധവത്കരണം നല്‍കും.
ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന്
ആദ്യഘട്ടത്തില്‍ കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 1200ഓളം അധ്യാപകര്‍ക്കാണു പരിശീലനം നല്‍കുന്നത്. ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഇന്നു കോഴിക്കോട് എസ്.കെ.പൊറ്റക്കാട് ഹാളില്‍ ബാലാവകാശ കമ്മീഷന് ചെയര്മാൻ കെ.വി. മനോജ്കുമാര്‍ നിര്‍വഹിക്കും.
12ന് കാസര്‍ഗോഡും 13ന് കണ്ണൂരും 14ന് വയനാടും 18ന് മലപ്പുറത്തും 19ന് പാലക്കാടും 20ന് തൃശൂരിലും പരിശീലനക്ലാസ് നടക്കും. രണ്ടാംഘട്ടമായി സെപ്റ്റംബറിൽ അടുത്ത ഏഴു ജില്ലകളിലെ അധ്യാപകരും പരിശീലനത്തിന്റെ ഭാഗമാകും.