കൊടിയുടെ കുടി: ഒടുവിൽ കേസ്
Sunday, August 10, 2025 2:16 AM IST
തലശേരി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും സംഘവും പൊതുസ്ഥലത്ത് മദ്യപിച്ച സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു. അബ്കാരി ആക്ട് 15സി പ്രകാരം പൊതുസ്ഥലത്തെ മദ്യപാനത്തിനാണ് കേസെടുത്തത്.
എസ്ഐ പി.പി. ഷമീലിന്റെ പരാതി പ്രകാരമാണ് ഇന്നലെ രാത്രി 11.54 എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നേരത്തേ സംഭവത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്നു തലശേരി പോലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ച പരാതികളെത്തുടർന്നാണ് ഒടുവിൽ കേസെടുത്തത്.
കഴിഞ്ഞ ജൂൺ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കൊടി സുനിയുടെ മദ്യപാനത്തിന്റെ വിവരങ്ങൾ കൊടി സുനി വിരുദ്ധ സംഘം നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പ് സംഭവം ഗൗരവത്തിലെടുക്കുകയും അന്വഷണം നടത്തുകയും ചെയ്തു.
ലോക്കൽ പോലീസിനെ അറിയിക്കാതെ പ്രത്യേക അന്വഷണസംഘം തലശേരിയിലെത്തി അന്വേഷണം നടത്തി സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. മുഴുവൻ തെളിവുകളും കണ്ടെത്തിയ ശേഷം മൂന്ന് പോലീസുകാർക്കെതിരേ നടപടി വന്നു. അതുവരെയുള്ള നീക്കങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കാനും നിർദേശമുണ്ടായിരുന്നു.
മദ്യപാനദൃശ്യം പുറത്തുവന്നതോടെയാണ് പരോളിലുള്ള കൊടി സുനി എവിടെയാണ് ഉള്ളതെന്ന അന്വഷണം അഭ്യന്തരവകുപ്പ് നടത്തിയത്. കൊടി സുനി പരോൾ വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തി. തുടർന്ന് ഇയാളെ മീനങ്ങാടി സ്റ്റേഷൻ പരിധിയിൽനിന്ന് പിടികൂടി ജയിലിലടച്ചു.
പരോൾ കാലയളവിൽ മീനങ്ങാടി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനും കോടതി നിർദേശിച്ച സ്ഥലത്ത് താമസിക്കാത്തതിനുമായിരുന്നു അറസ്റ്റ്. ഇയാൾ സംസ്ഥാനം വിട്ടു സഞ്ചരിച്ചതായും സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ജൂലൈ 21 നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. നേരത്തേ, കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.