ബ്രഹ്മോസ് നിർമാണകേന്ദ്രം നിലനിർത്തണം; മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതി
Saturday, August 9, 2025 4:47 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബ്രഹ്മോസ് എയ്റോസ്പേസ് നിർമാണ സ്ഥാപനം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതി.
ഐഎസ്ആർഒ, ഡിആർഡിഒ തുടങ്ങിയ സ്ഥാപനങ്ങളുടെ ദൗത്യങ്ങൾക്ക് പിൻബലമായി പ്രവർത്തിച്ചുവരുന്ന ബ്രഹ്മോസ് എയ്റോസ്പേസ് തിരുവനന്തപുരം ലിമിറ്റഡിനെ മാതൃകന്പനിയായ ബ്രഹ്മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വേർപെടുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപടി ആരംഭിച്ചിരിക്കുന്നുവെന്ന വിവരം ആശങ്കാജനകമാണെന്നു കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ മുൻനിര എൻജിനിയറിംഗ് സ്ഥാപനമായിരുന്ന കേരള ഹൈടെക് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2007ൽ ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറിയതോടെയാണ് ഇന്ത്യയുടെ പ്രതിരോധ ഉത്പാദന രംഗത്തെ പ്രധാന പങ്കാളിയായി മാറിയത്.
സ്ഥാപനത്തെ മാതൃകന്പനിയിൽനിന്ന് വേർപെടുത്താനുള്ള കേന്ദ്ര മന്ത്രാലയത്തിന്റെ തീരുമാനത്തോടെ നിർമാണ സംവിധാനം നിലയ്ക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ. സംസ്ഥാന സർക്കാരിന്റെ നിർണായക പങ്കാളിത്തത്തിലാണ് ഈ സ്ഥാപനം ആരംഭിച്ചതെന്ന നിലയിൽ പുതിയ തീരുമാനം ആശങ്കയുണ്ടാക്കുന്നതാണ്.
തദ്ദേശീയ നിർമാണ സംവിധാനങ്ങളെ സംരക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സംസ്ഥാനത്തെ വ്യവസായ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും തിരുവനന്തപുരത്തെ ബ്രഹ്മോസ് നിർമാണ സംവിധാനത്തെ നിലനിർത്തണമെന്നും മാതൃകന്പനിയിൽ നിന്നു വേർപെടുത്താനുള്ള നീക്കം കേന്ദ്രസർക്കാർ റദ്ദാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.