ക്രൈസ്തവർക്കെതിരായ വിദ്വേഷപ്രചാരണങ്ങൾ ആശങ്കാജനകം: കെസിബിസി ജാഗ്രതാ കമ്മീഷൻ
Saturday, August 9, 2025 2:02 AM IST
കൊച്ചി: ഛത്തീസ്ഗഡിൽ രണ്ടു സന്യാസിനിമാർ അതിക്രമങ്ങൾക്കിരയായതിനു പിന്നാലെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒഡീഷയിലും വൈദികരും സന്യസ്തരും ഉൾപ്പെടുന്ന സംഘം ആൾക്കൂട്ട ആക്രമണത്തിനിരയായ സംഭവം ആശങ്കാജനകവും അങ്ങേയറ്റം അപലപനീയവുമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ. ഇരുസംഭവങ്ങൾക്കും പിന്നിൽ സംഘ്പരിവാർ സംഘടനയായ ബജ്രംഗ്ദൾ ആണെന്ന റിപ്പോർട്ട് നടുക്കമുളവാക്കുന്നതാണ്.
ക്രൈസ്തവ സമൂഹത്തിനെതിരേ തീവ്രനിലപാടുകളുള്ള ചില മതസംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായി നടന്നുവരുന്ന വിദ്വേഷപ്രചാരണങ്ങളാണ് ഇത്തരം അക്രമസംഭവങ്ങളിലേക്കു നയിക്കുന്നതെന്നു നിരവധി അനുഭവങ്ങളിൽനിന്നു വ്യക്തമാണ്.
ഇത്തരം സംഘടനകളുടെ നേതൃത്വത്തിലുള്ള വിദ്വേഷപ്രചാരണങ്ങളും വ്യാജ ആരോപണങ്ങളും കേരളത്തിലും സമീപദിവസങ്ങളിലായി വ്യാപകമായി പ്രകടമാണ്. കടുത്ത വർഗീയ ധ്രുവീകരണത്തിനു വഴിയൊരുക്കുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഭരണഘടന എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും അവകാശം നൽകുന്നുണ്ട്.
എന്നാൽ, നിലവിലെ സാഹചര്യങ്ങൾ ഈ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്നു വ്യക്തമാക്കുന്നു. ഭയരഹിതമായി ജീവിക്കാനും പൗരന്മാരുടെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കാനും സർക്കാരും നിയമ സംവിധാനങ്ങളും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ജാഗ്രതാ കമ്മീഷൻ ആവശ്യപ്പെട്ടു.