അമ്പിളി കൊലക്കേസ്: ഭർത്താവും കാമുകിയും കുറ്റക്കാർ
Saturday, August 9, 2025 2:02 AM IST
മാവേലിക്കര: നൂറനാട് അമ്പിളി കൊലപാതകക്കേസിൽ ഭർത്താവും കാമുകിയും കുറ്റക്കാരെന്നു കോടതി.
ഭർത്താവ് പാലമേൽ മറ്റപ്പള്ളി ഉളവുകാട്ടുമുറി ആദർശ് ഭവനിൽ സുനിൽകുമാർ (44), കാമുകിയായ പാലമേൽ വില്ലേജ് മറ്റപ്പള്ളി ഉളവുകാട്ടുമുറിയിൽ ശ്രീരാഗ് ഭവനം വീട്ടിൽ ശ്രീലത (48) എന്നിവരെയാണ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്. 2018-ലാണ് കേസിനാസ്പദമായ സംഭവം.
ഒന്നാം പ്രതിക്കു രണ്ടാം പ്രതിയായ കാമുകിയോടൊപ്പം ജീവിക്കാനായി ഭാര്യയായ അമ്പിളിയെ ദേഹോപദ്രവം ഏൽപ്പിച്ചു ബോധംകെടുത്തി വീടിനുള്ളിൽ പ്ലാസ്റ്റിക് കയറിൽ കഴുത്തിൽ കുരുക്കിട്ട് കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. കാമുകിയുടെ പ്രേരണയാലാണ് സുനിൽകുമാർ കൃത്യം നടത്തിയതെന്നു കോടതി കണ്ടെത്തി. വിധി പ്രസ്താവിക്കാനായി കേസ് 12ലേക്ക് മാറ്റി.
മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി പി. ശ്രീദേവിയാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികളെ ജുഡീഷൽ കസ്റ്റഡിയിലേക്ക് അയച്ചു.
നൂറനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബി. ബിജു രജിസ്റ്റർ ചെയ്ത കേസിൽ മാവേലിക്കര ഇൻസ്പെക്ടറായിരുന്ന പി. ശ്രീകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാർ ഹാജരായി.