റഡാർ തകരാർ: എംപിമാർ സഞ്ചരിച്ച വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തി
Monday, August 11, 2025 6:45 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ഡൽഹിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെത്തുടർന്നാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്.
വിമാനത്തിൽ അഞ്ച് എംപിമാർ ഉണ്ടായിരുന്നു. കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ, തിരുനെൽവേലി എംപി റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.
ഇന്നലെ വൈകിട്ട് 7.15ന് തിരുവനന്തപുരത്തുനിന്ന് പറന്നുയരേണ്ട വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഒരു മണിക്കൂർ പറന്ന ശേഷം സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ചെന്നൈയിൽ ലാൻഡ് ചെയ്യുകയായിരുന്നു.
ചെന്നൈയിൽ രണ്ട് തവണ വിമാനം ലാൻഡിംഗിന് ശ്രമിച്ചു. രണ്ട് മണിക്കൂറോളം സമയം വിമാനം ചെന്നൈയ്ക്ക് മുകളിൽ പറന്നെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. റഡാർ ബന്ധത്തിൽ തകരാർ ഉണ്ടെന്ന് പൈലറ്റ് അനൗണ്‍സ് ചെയ്തു. ആദ്യം ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ റണ്‍വേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നതിനാൽ സാധിച്ചില്ല. പിന്നീട് അര മണിക്കൂറിനു ശേഷമാണ് ലാൻഡ് ചെയ്യാനായത്.