സംഭരിച്ച നെല്ലിന്റെ വില ഓണത്തിനു മുന്പ്: മന്ത്രി ജി. ആർ. അനിൽ
Thursday, August 28, 2025 1:16 AM IST
തിരുവനന്തപുരം: കർഷകരിൽനിന്നും സംഭരിച്ച നെല്ലിന്റെ വില ഓണത്തിന് മുമ്പായി നൽകുന്നതിനുള്ള ഇടപെലുകൾ സംസ്ഥാന സർക്കാർ നടത്തി വരികയാണ് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ.
രണ്ട് സീസണുകളിലായി 2,07143 കർഷകരിൽനിന്നും 5.81 മെട്രിക് ടൺ ലക്ഷം നെല്ല് സംഭരിച്ചിച്ചിട്ടുണ്ട്. ഈ ഇനത്തിൽ മൊത്തം 1645 കോടി രൂപയിൽ 345 കോടി രൂപ കൂടി കർഷകർക്ക് ഇനി നൽകാനുണ്ടെന്ന് മന്ത്രി അറിയിച്ചു.
നെല്ല് സംഭരിച്ച വകയിൽ കുടിശികയായ 1259 കോടി രൂപയും 2024-25 സംഭരണ വർഷത്തിൽ സംഭരിച്ച നെല്ലിന്റെ എംഎസ്പി വിഹിതമായ 1342 കോടി രൂപയും കൂടി ചേർത്ത് ആകെ 2601 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കാനുണ്ട്. 2025 ഏപ്രിൽ, മേയ് മാസം പ്രോസസ് ചെയ്ത 365.48 കോടി രൂപയുടെ ബില്ല് കേന്ദ്ര സർക്കാരിൽ സമർപ്പിച്ചുവെങ്കിലും ഓണത്തിന് മുമ്പായി കർഷകർക്ക് തുക നൽകുന്ന സമീപനം ഉണ്ടായിട്ടില്ല.
2017 മുതൽ സമർപ്പിച്ച ക്ലെയിമുകളിൽ നൽകാനുള്ള കുടിശികയാണ് 1259 കോടി രൂപ. നെല്ല് സംഭരണത്തിന്റെ കണക്കുകൾ നൽകാത്തതുകൊണ്ടാണ് ഈ തുക കേന്ദ്രം അനുവദിക്കാത്തതെന്ന് വ്യാജ പ്രചാരണം നടക്കുന്നുണ്ട്. നെല്ല് സംഭരണം സംബന്ധിച്ച നാളിതുവരെയുള്ള എല്ലാ കണക്കുകളും കൃത്യമായി കേന്ദ്രത്തിനു നൽകിയിട്ടുള്ളതാണ്.
നോഡൽ ഏജൻസിയായ സപ്ലൈകോയുടെ ഓഡിറ്റ് ചെയ്ത കണക്കുകൾ പൂർണമായി നൽകുന്നതുവരെ മൊത്തം എംഎസ്പി തുകയിൽ രണ്ട് ശതമാനത്തോളം നോർമൽ റിഡക്ഷനായി തടഞ്ഞുവയ്ക്കുകയും പിന്നീട് ഓരോ വർഷത്തെയും കണക്കുകൾ നൽകുന്ന മുറയ്ക്ക് അവ നൽകുകയും ചെയ്യുക എന്നത് ഒരു സാധാരണ രീതിയാണ്. ഇപ്രകാരം തടഞ്ഞുവച്ചിരിക്കുന്ന തുക 249 കോടി രൂപ മാത്രമാണ്. അന്യായമായ കാരണങ്ങൾ പറഞ്ഞാണ് ബാക്കി മുഴുവൻ തുകയും തടഞ്ഞുവച്ചിരിക്കുന്നത്.
അരിയുടെയും വെളിച്ചെണ്ണയുടെയും വില വർധന പിടിച്ചുനിർത്താനും വില കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. ജൂലൈ മാസത്തിൽ 31,94,101 ഉപഭോക്താക്കൾ സപ്ലൈകോയെ ആശ്രയിച്ചപ്പോൾ ഈ വിൽപന വഴി 168.31 കോടി രൂപയുടെ വിറ്റുവരവ് നേടാൻ കഴിഞ്ഞു.
ഓഗസ്റ്റ് മാസത്തിൽ ഇന്നുവരെ 35,96,562 ഉപഭോക്താക്കൾ സപ്ലൈകോയെ ആശ്രയിച്ചിട്ടുണ്ട്. സപ്ലൈകോയുടെ ഈ മാസത്തെ വിറ്റുവരവ് 223.25 കോടി രൂപയിലെത്തി. ഇന്നലെ ഒരു ദിവസത്തെ വിറ്റുവരവ് മാത്രം സപ്ലൈകോയുടെ 14.72 കോടി രൂപയിലെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.