108 ആംബുലൻസ് പദ്ധതി ; 250 കോടിയുടെ കമ്മീഷൻ തട്ടിപ്പ് നടത്തിയെന്ന് ചെന്നിത്തല
Thursday, August 28, 2025 1:16 AM IST
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 108 ആംബുലൻസ് ഓപ്പറേറ്റ് ചെയ്യാനുള്ള പദ്ധതിയിൽ 250 കോടിയിൽപരം രൂപയുടെ കമ്മീഷൻ തട്ടിപ്പു നടന്നതായി കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
“2019-24 കാലഘട്ടത്തിൽ മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ 517 കോടി രൂപയ്ക്കാണ് 315 ആംബുലൻസുകളുടെ നടത്തിപ്പ് അഞ്ചു വർഷത്തേക്ക് സെക്കന്തരാബാദ് ആസ്ഥാനമായ ബഹുരാഷ്ട്ര കന്പനിക്കു നൽകിയത്. പിന്നീട് ഒരു ആംബുലൻസ് കൂടി ചേർത്തു 316 ആക്കി.
എന്നാൽ, ഇത്തവണ 2025-30 കാലഘട്ടത്തിലേക്ക് 335 ആംബുലൻസുകളുടെ നടത്തിപ്പിന് ഇതേ കന്പനി ടെൻഡർ ചെയ്തിരിക്കുന്നത് 293 കോടി രൂപ മാത്രം. ചെലവു വർധിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്റെ പാതി തുകയിൽ കൂടുതൽ ആംബുലൻസുകൾ ഓടിക്കാൻ കന്പനിക്കു കഴിയുമെങ്കിൽ 2019ലെ പ്രത്യേക മന്ത്രിസഭാ അനുമതിയുടെ കമ്മീഷൻ ഗുണഭോക്താക്കൾ ആരൊക്കെയെന്നു വ്യക്തമാക്കണം. മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യമന്ത്രിക്കും ഈ ഇടപാടിൽ പങ്കുണ്ട്”. ഇതുസംബന്ധിച്ച രേഖകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല പറഞ്ഞു.
സെക്കന്തരാബാദ് ആസ്ഥാനമായ ജിവികെ ഇഎംആർഐ എന്ന കന്പനിക്കാണ് 2019ൽ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി രണ്ടിരട്ടി തുകയ്ക്ക് മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ ഈ കരാർ നൽകിയത്.
ബഹുരാഷ്ട്ര ഗ്രൂപ്പായ ജിവികെ ഗ്രൂപ്പിന്റെ ഭാഗമാണ് ജിവികെ ഇഎംആർഐ. ആദ്യം ടെൻഡർ നൽകിയ രണ്ടു കന്പനികളിൽ ഒന്നിനെ അയോഗ്യമാക്കിയ ശേഷം ടെൻഡർതന്നെ റദ്ദാക്കി. രണ്ടാമതു ക്ഷണിച്ച ടെൻഡറിൽ ജിവികെ മാത്രമായിരുന്നു പങ്കെടുത്തത്. എന്നിട്ടും അവരുടെ ടെൻഡർ അംഗീകരിക്കാൻ പ്രത്യേക മന്ത്രിസഭ നടപടിയെടുത്തു.
2019ൽ ആംബുലൻസ് നടത്തിപ്പിനു ടെൻഡർ കൊടുത്ത ജിവികെ ഇഎംആർഐ രേഖപ്പെടുത്തിയ തുക യാതൊരു പരിശോധനയും കൂടാതെ മന്ത്രിസഭയ്ക്കു മുന്പാകെ വച്ച് പ്രത്യേക അനുമതി നൽകുകയായിരുന്നു.
ടെൻഡർ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഈ പ്രത്യേക അനുമതി നൽകിയത്. ഇതുമൂലം കുറഞ്ഞ പക്ഷം ഖജനാവിന് 250 കോടിയുടെ എങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ വൻതുക നൽകിയതെന്തിനാണ് എന്ന വിഷയത്തിൽ മുഖ്യമന്ത്രിയും മുൻ ആരോഗ്യമന്ത്രിയും മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.